ഫ്രാന്‍സിലേക്ക് പഠിക്കാന്‍ പോകുന്നോ?.. ആദ്യം വേണ്ടെന്ന് പറയും പല വിദ്യാര്‍ഥികളും. സങ്കീര്‍ണമായ വിസ നടപടിക്രമങ്ങള്‍ തന്നെ പ്രശ്നം. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് ഉപരിപഠനത്തിന് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഫ്രാന്‍സ് അറിയിച്ചു. 2030നുള്ളില്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം ഒരുക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് തന്നെ നിര്‍ദേശിച്ചിരിക്കുകയാണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ വ്യക്തമാക്കി.
ബിരുദാനന്തര ബിരുദമോ അതിന് മുകളിലോ ഉണ്ടായിരിക്കുകയും ഒരു സെമസ്റ്റര്‍ എങ്കിലും ഫ്രാന്‍സില്‍ ചെലവഴിക്കുകയും ചെയ്താല്‍ 5 വര്‍ഷത്തെ കാലാവധിയുള്ള ഷെങ്കന്‍ വിസ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.കൂടാതെ, ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം സ്റ്റാൻഡേര്‍ഡ് ഫ്രഞ്ച് ബാച്ചിലര്‍ പ്രോഗ്രാമുകളില്‍ ഫ്രഞ്ച് അറിയാത്ത വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനായി സര്‍വകലാശാലകള്‍ക്കുള്ളില്‍ പ്രത്യേക അന്താരാഷ്ട്ര സെഷനുകളും സംഘടിപ്പിക്കും
ഫ്രാന്‍സിലേക്കുള്ള വിസ നടപടി ക്രമങ്ങള്‍ പരമാവധി ലളിതമാക്കാനും നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഫ്രഞ്ച് അംബാസഡര്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫ്രഞ്ച് വിസ ലഭിക്കാന്‍ വളരെയധികം ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ് പഠനം, എഞ്ചിനീയറിംഗ് എന്നീ മേഖലകളിലെ ഉപരിപഠനമാണ് ഫ്രാന്‍സ് കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുക. എഞ്ചിനീയറിംഗ്, ഡിസൈനിംഗ് തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയില്‍ ബാസ്റ്റില്‍ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് സന്ദര്‍ശിച്ചപ്പോള്‍, ഫ്രാൻസിന്റെയും ഇന്ത്യയുടെയും പരസ്പര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് വ്യത്യസ്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുമെന്ന് അന്ന് ഫ്രഞ്ച് പ്രസിഡന്റ് മോദിക്ക് ഉറപ്പുനല്‍കിയിരുന്നു.