2023-ല്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി നല്‍കിയത് 1,42,848 സ്റ്റുഡന്റ് വിസകളെന്ന് യു.കെ. ഇതോടെ യു.കെയിലുള്ള വിദേശവിദ്യാര്‍ഥികളില്‍ മൂന്നിലൊന്ന് ഇന്ത്യൻ വിദ്യാര്‍ഥികളായി. വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നിൽ.
2022 ജൂണില്‍ 92,965 സ്റ്റുഡന്റ് വിസകള്‍ക്കാണ് അനുമതി നല്‍കിയത്. ഒറ്റവര്‍ഷം കൊണ്ട് ഉണ്ടായത് 54 ശതമാനം വര്‍ധന. ചൈനക്കാരാണ് വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാമത്. മൊത്തം വിദേശവിദ്യാര്‍ഥികളില്‍ 50 ശതമാനവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഉള്ളവരാണ്.
ഡിപ്പന്റന്റ് വിസകളുടെ എണ്ണത്തിലും ഇന്ത്യ(43,552) രണ്ടാമതുണ്ട്. നൈജീരിയ (67,516) ആണ് മുന്നില്‍.2019 ജൂണിന് ശേഷം ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രാന്റുകളില്‍ ഏഴ് മടങ്ങ് വര്‍ധനവുണ്ടായി. യു.കെയിലേക്ക് ഇന്ത്യൻവിദ്യാര്‍ഥികളുടെ ഒഴുക്കു തുടങ്ങിയതും ഇക്കാലത്താണ്.
ഈ വര്‍ഷം ജൂണ്‍ വരെ 4,98,626 പഠന വിസകളാണ് അനുവദിച്ചത്. 2022-ലേതിനേക്കാള്‍ 23 ശതമാനം വര്‍ധന. 2019-ല്‍ അനുവദിച്ച പഠനവിസകളേക്കാള്‍ 108 ശതമാനം അധികം.
കൃത്യമായ എണ്ണം ലഭ്യമല്ലെങ്കിലും യുകെയിലേക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ വലിയൊരു സംഖ്യ മലയാളി വിദ്യാർഥികളാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. 2023ൽ കേരളത്തിൽ നിന്ന് മാത്രം പതിനായിരക്കണക്കിന് വിദ്യാർഥികൾ വിദേശ പഠനം തിരഞ്ഞെടുത്തിട്ടുണ്ട്. കാനഡ യുകെ മുതലായ രാജ്യങ്ങളിലേക്കാണ് ഭൂരിഭാഗവും പോകുന്നത്. എന്നാൽ ഇതിൻറെ ആഘാതം എത്രയാണെന്ന് മനസ്സിലാക്കാൻ കൃത്യമായ പഠനങ്ങൾ നടത്തപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.