ഹൈദരാബാദ്: ഹൈദരാബാദിലെ ലുലു മാളില്‍ ജനത്തിരക്കിനിടയില്‍ മോഷണവും സംഘര്‍ഷവും. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കുക്കട്ട്പള്ളിയിലെ മാളിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. നിയന്ത്രണാതീതമായി എത്തിയ ജനക്കൂട്ടം സൂപ്പര്‍ മാര്‍ക്കറ്റ് വിഭാഗത്തിലേക്ക് ഇരച്ച് കയറുകയായിരുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വലിയ ഓഫറുകള്‍ പ്രഖ്യാപിച്ചതും ജനത്തിരക്കിന് കാരണമാണ്.
വലിയ ജനത്തിരക്ക് മുതലെടുത്ത ചിലര്‍ ഷെല്‍ഫുകളില്‍ നിന്നും മറ്റും സാധനങ്ങള്‍ എടുത്ത് ബില്‍ ചെയ്യാതെ കഴിക്കുകയായിരുന്നു. പാതി കഴിച്ച് ഉപേക്ഷിച്ച ഭക്ഷണ സാധനങ്ങളും മറ്റും ഷോപ്പിന് അകത്ത് തന്നെ ഉപേക്ഷിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ തോതില്‍ മോഷണം നടന്നതായും റിപ്പോര്‍ട്ടുണ്ട്.
ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ മാളിലെ എസ്കലേറ്ററുകളുടെ പ്രവര്‍ത്തനം പോലും തടസ്സപ്പെട്ടു. ഒരുകൂട്ടം ആളുകള്‍ മനപ്പൂര്‍വ്വം പ്രശ്നം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു എത്തിയതെന്നാണ് ദൃക്സാക്ഷികളും സുരക്ഷാ ഉദ്യോഗസ്ഥരും പറയുന്നത്. പ്രത്യേകിച്ച് പാക്കേജുചെയ്ത സാധനങ്ങളും പാനീയങ്ങളും ഇവര്‍ ബില്‍ ചെയ്യാതെ എടുത്ത് ഉപയോഗിക്കുകയായിരുന്നു. ചില വസ്തുകള്‍ പാക്കറ്റ് പൊട്ടിച്ച് ഉപയോഗ ശൂന്യമാക്കുകയും ചെയ്തിട്ടുണ്ട്.
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ തെലങ്കാനയിലെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റും മാളുമാണ് ഹൈദരാബാദിലേത്. ലുലു ഗ്രൂപ്പ് ചെയര്‍മാൻ യൂസഫലി സാന്നിധ്യത്തില്‍ തെലങ്കാന ഐ ടി, വ്യവസായ മന്ത്രി കെ ടി രാമറാവുവാണ് കഴിഞ്ഞ ബുധനാഴ്ച മാള്‍ ഉദ്ഘാടനം ചെയ്തത്. ഹൈദരാബാദിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശമായ കുക്കട്ട്പള്ളിയിലാണ് മെഗാ ഷോപ്പിംഗ് മാള്‍ സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ദാവോസില്‍ നടന്ന ലോക സാമ്ബത്തിക ഫോറത്തില്‍ കെ ടി രാമറാവുവിന്റെ സന്ദര്‍ശന വേളയില്‍ തെലങ്കാന സര്‍ക്കാരുമായി ഒപ്പുവച്ച നിരവധി ചര്‍ച്ചകളുടെയും ധാരണാപത്രത്തിന്റെയും ഫലമായി 500 കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.”ഞങ്ങള്‍ തെലങ്കാന സര്‍ക്കാരുമായി പലവട്ടം ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു, അവര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയ വേഗത പ്രശംസനീയമാണ്. കൂടാതെ, മാള്‍ ഹൈദരാബാദില്‍ ഒരു ലോകോത്തര ഷോപ്പിംഗ് അനുഭവം ഉറപ്പാക്കും. കൂടാതെ, സംസ്ഥാനത്ത് ഭക്ഷ്യ ഉല്‍പാദനവും കയറ്റുമതി കേന്ദ്രങ്ങളും ഉള്‍പ്പെടെ ഒന്നിലധികം നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്, ” എം എ യൂസഫലി പ്രസ്താവനയില്‍ പറഞ്ഞു.