സോളാര്‍ പീഡനക്കേസില്‍ പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണിയുടെ പേര് രണ്ടാമത് എഴുതിച്ചേര്‍ത്തതാണെന്ന പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍, ഗണേഷ് കുമാറിനെ മുന്നണിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാൻ കേരള കോണ്‍ഗ്രസ് മാണി വിഭാഗം. മുന്നണിയില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ ഗണേഷിനെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെടും. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാൻ ഈ മാസം 24ന് മാണി വിഭാഗത്തിന്‍റെ ഉന്നതാധികാരസമിതി യോഗം കോട്ടയത്ത് ചേരും.
ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാനാണ് കേരള കോണ്‍ഗ്രസ് എം തയാറെടുക്കുന്നത്. സോളാര്‍ കേസിലെ പരാതിക്കാരിയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ കെ.ബി. ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിക്കാനാണ് തീരുമാനം. ഗണേഷ് കുമാറിന്‍റെ നിര്‍ദേശപ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേര് പരാതിക്കാരിയുടെ കത്തില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു എന്നാണ് ഫെനി വെളിപ്പെടുത്തയത്.
ഗണേഷ് കുമാറിനെ ഇടതുമുന്നണിയില്‍നിന്നു പുറത്താക്കാണമെന്ന് എല്‍ഡിഎഫിനോട് ആവശ്യപ്പെടാൻ 24 ന് ചേരുന്ന ഉന്നതാധികാരസമിതി യോഗം തീരുമാനിക്കും. മുന്നണി അതിനു തയാറായില്ലെങ്കില്‍, ഗണേഷിനെ മുൻ ധാരണപ്രകാരം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്ന നിലപാടാകും സ്വീകരിക്കുക. ഗണേഷ് കുമാറിനെതിരേ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന ചിന്ത കേരള കോണ്‍ഗ്രസ് (എം) നേതൃത്വത്തിനുണ്ട്. ഇടതുമുന്നണിയുടെ ഭാഗമായതിനാല്‍ സിപിഎം നേതാക്കള്‍ക്കെതിരെ തല്‍ക്കാലം ആരോപണം ഉന്നയിക്കില്ല. എന്നാല്‍ പുതിയ അന്വേഷണം വന്നാല്‍ അതിനനുസരിച്ചുള്ള തീരുമാനം പാര്‍ട്ടി സ്വീകരിക്കും. നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതു മുന്നണിയില്‍തന്നെ നിര്‍ത്തേണ്ട ആവശ്യം സിപിഎമ്മിനാണ്. അതിനാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുക്കൂട്ടല്‍.