കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൻ പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഒരാഴ്ച മുമ്ബ് ഇ.ഡി.റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ ഓഫീസിലേക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഇ.ഡി.വിളിപ്പിച്ചത്.
കേരള ബാങ്ക് വൈസ്. പ്രസിഡന്റ് കൂടിയാണ് മുൻ എംഎല്‍എയായ എം.കെ.കണ്ണൻ. കരുവന്നൂര്‍ കേസിലെ പ്രധാന പ്രതികളിലൊരാളായ പി. സതീഷ് കുമാര്‍ വെളുപ്പിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം മറ്റു നാല് സഹകരണ ബാങ്കുകള്‍ വഴി പുറത്തേക്ക് കടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ആഴ്ച തൃശൂര്‍ സഹകരണ ബാങ്കിലടക്കമുള്ള റെയ്ഡ്.
കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പ്രധാനപ്പെട്ട രണ്ടാമത്തെ നേതാവിനെയാണ് ഇ.ഡി.ചോദ്യം ചെയ്യുന്നത്. പ്രാദേശിക നേതാക്കളെ കൂടാതെ നേരത്തെ മുൻ മന്ത്രി എ.സി.മൊയ്തീനെ ഇ.ഡി.ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്നാണ് ഇ.ഡി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.