ആലപ്പുഴ: ജില്ലയിലെ സി.പി.എമ്മില്‍ പലയിടത്തും ഉയര്‍ത്തുവരുന്ന ലൈംഗികാപവാദവും വിഭാഗീയതയും ചേര്‍ത്തല കട്ടച്ചിറയില്‍ മറ്റൊരു തലത്തിലേക്ക്. തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റും പല തവണ പഞ്ചായത്തംഗവുമായിരുന്ന മുതിര്‍ന്ന നേതാവിനെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്. സ്‌ത്രീയെ വീട്ടില്‍ അതിക്രമിച്ചുകയറി ഉപദ്രവിച്ചെന്നാണ് ആരോപണം.
രണ്ടാഴ്‌ച മുമ്ബുണ്ടായതെന്ന് പറയുന്ന ഈ സംഭവത്തില്‍ പാര്‍ട്ടിയിലെ ചേരിപ്പോരാണ് മറനീക്കി പുറത്തുവന്നത്. വയോധികന്‍ കൂടിയായ മുതിര്‍ന്ന നേതാവ് പള്ളിയില്‍ നിന്നും വീട്ടിലേക്ക് പോയ സ്‌ത്രീയെ പിന്തുടര്‍ന്ന് വീട്ടില്‍ കയറി അതിക്രമം കാട്ടിയതായാണ് ആക്ഷേപം. ഇതേക്കുറിച്ച് പോലീസില്‍ പരാതി നല്‍കാന്‍ സ്‌ത്രീയോ കുടുംബമോ തയാറായിരുന്നില്ല. പാര്‍ട്ടി ഇടപെട്ട് ഒതുക്കി തീര്‍ത്ത ഈ വിഷയം പാര്‍ട്ടിയിലെ തന്നെ ചിലര്‍ പുറത്തേക്ക് പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പാര്‍ട്ടി അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നു പേര്‍ വീട്ടില്‍ പോയി ഇരയെ കാണുകയും സംസാരിക്കുകയും ചെയ്‌തു. എല്ലാ സഹായവും വാഗ്‌ദാനവും ചെയ്‌തു.
എന്നാല്‍ ഇര അറിയാതെ ഇത് റെക്കോര്‍ഡ് ചെയ്‌ത അന്വേഷണ കമ്മിറ്റിയിലെ അംഗം ബി.ജെ.പി നേതാക്കള്‍ക്ക് ചോര്‍ത്തിനല്‍കിയെന്നാണ് ആരോപണം. ഈ സംഭാഷണത്തിന്റെ ശബ്‌ദരേഖ പലേടത്തും പ്രചരിപ്പിച്ചു.പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരില്‍ ഇരയേയും കുടുംബത്തെയും കൂടി അപമാനിക്കുകയാണ് അന്വേഷണ കമ്മിറ്റി ചെയ്‌തതെന്നാണ് ആരോപണം.
എന്നാല്‍ അതിക്രമം നടന്ന വിവരം യുവതിയുടെ ഭര്‍ത്താവ് ബി.ജെ.പി നേതാക്കളെ വിളിച്ചറിയിച്ചെന്നും അതുകൊണ്ടാണ് ശബ്‌ദരേഖ അയച്ചതെന്നുമാണ് ഒരു വിഭാഗം പറയുന്നത്. തെളിവിനായാണ് റെക്കോര്‍ഡ് ചെയ്‌തതെന്നും ഇവര്‍ പറയുന്നു. സി.പി.എമ്മിലെ ഒരു ഏരിയ കമ്മിറ്റി അംഗത്തോട് യുവതിയുടെ ഭര്‍ത്താവ് പരാതി പറയാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ബി.ജെ.പി നേതാവ് ഉണ്ടായിരുന്നെന്നും ശബ്‌ദരേഖയില്‍ പറയുന്നുണ്ട്. ബി.ജെ.പിയുമായി പാര്‍ട്ടി നേതാക്കളുടെ ഒത്തുകളിയും പാര്‍ട്ടിയിലെ ഒരു വിഭാഗം യുവാക്കള്‍ ചോദ്യം ചെയ്‌തിരുന്നു. തിര്‍ക്കുന്നവരെ വീടു കയറി ആക്രമിക്കുന്നതും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിക്കുന്നവര്‍ക്ക് സഹകരണ സംഘത്തിലെ ജോലി ഓഫറുകളുമാണ് നേതാക്കളുടെ രീതി.