സംസ്ഥാനത്ത് വാര്‍ത്തയായിക്കൊണ്ടിരിക്കുന്ന ലോണ്‍ ആപ്പുകളെ പോലും വെല്ലുന്ന തട്ടിപ്പാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ കേരളത്തിലെ സഹകരണ മേഖലയില്‍ നടന്നതെന്ന് വെളിപ്പെടുത്തി ഇ ഡി. ഇന്ന് സിപിഎം ഭരിക്കുന്ന മൂന്ന് സഹകരണ ബാങ്കുകളിലാണ് റെയ്‌ഡ് നടക്കുന്നത്. അയ്യന്തോള്‍, തൃശൂര്‍, കൊടുങ്ങല്ലൂര്‍ സഹകരണ ബാങ്കുകളില്‍ നടന്നത് ഞെട്ടിക്കുന്ന തട്ടിപ്പുകളാണ്. അന്വേഷണത്തില്‍ ഏറ്റവും ഒടുവില്‍ വലയിലായത് കേരളാ ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ എം കെ കണ്ണനാണ്.
80 ലക്ഷം രൂപയുടെ വായ്‌പ്പ, ടേക്ക് ഓവര്‍ ചെയ്യാൻ കണ്ണനെ സമീപിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇയാളെ കരുവന്നൂര്‍ കേസിലെ പ്രധാന തട്ടിപ്പുകാരൻ പി സതീഷ് കുമാറിന് പരിചയപ്പെടുത്തുകയും സതീഷ് കുമാര്‍ കൊടുങ്ങല്ലൂര്‍ സഹകരണ ബാങ്കില്‍ നിന്നും കൊടുങ്ങല്ലൂര്‍ സ്വദേശിക്ക് 3 കോടി രൂപയുടെ വായ്പ്പ തരപ്പെടുത്തിക്കൊടുക്കുകയും1 കോടി വായ്പ്പയായി വാങ്ങുകയുമായിരുന്നു. ബിനാമികള്‍ വാങ്ങിയ വായ്‌പ തിരിച്ചടയ്ക്കാതെ വരികയും കൊടുങ്ങല്ലൂര്‍ സ്വദേശി വലിയ കടക്കെണിയിലാകുകയും ചെയ്‌തു. ഈ ഇടപാടുകള്‍ക്ക് ചുക്കാൻ പിടിച്ചത് കേരളാ ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനാണ്. അദ്ദേഹത്തെ അടുത്ത ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് അറിയുന്നത്.
നാളെയാണ് മുൻ മന്ത്രി എ സി മൊയ്‌ദീനെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. തീരിച്ചടവ് മുടങ്ങിയ ഒരു ഉപഭോക്താവില്‍ നിന്ന് തന്നെ തട്ടിയത് ഒരു കോടി രൂപയാണ്. അതിന് കൂട്ടുനിന്നതാകട്ടെ സഹകരണ ബാങ്കുകളുടെ അപ്പെക്സ് ബോഡി എന്ന് വിളിക്കുന്ന കേരളാ ബാങ്ക് വൈസ് പ്രെസിഡന്റാണ് എന്നതാണ് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന്റെ തട്ടിപ്പിനിരയായ ബോര്‍ഡ് അംഗങ്ങളെ ക്രൈം ബ്രാഞ്ചിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ വാര്‍ത്ത ഇന്നലെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനല്ല മറിച്ച് അന്വേഷണം അട്ടിമറിക്കാനാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.