ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണച്ച രണ്ടു മലയാളി നേഴ്സുമാര്‍ക്കെതിരെ കുവൈറ്റ് നടപടിയെടുത്തത് സ്ഥിരീകരിച്ച് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. ഒരാളെ നാടുകടത്തിയതായും മറ്റൊരാളെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും വിദേശകാര്യമന്ത്രാലയത്തിന് അറിവുണ്ടെന്ന് കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥര്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അസ്സബാഹ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നഴ്സിനെയാണ് നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസി നഴ്സിനെ നാടുകടത്തുന്ന രണ്ടാമത്തെ കേസാണിത്. നേരത്തേ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിനെ നാടുകടത്തിയിരുന്നു.
വാട്സ്‌ആപ് ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് അപ്‌ഡേറ്റിലൂടെ നഴ്സ് ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും സന്ദേശത്തില്‍ ഫലസ്തീനികളെ ഭീകരരെന്ന് പരാമര്‍ശിക്കുകയും ഇസ്രായേല്‍ പതാക പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നഴ്‌സിന്റെ ഇസ്രായേല്‍ അനുകൂല നിലപാടിനെക്കുറിച്ച് അഭിഭാഷകനായ ബന്ദര്‍ അല്‍ മുതൈരി പരാതിപ്പെട്ടു. തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.