പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയം യു ഡി എഫിന് പുത്തന്‍ ആവേശമാണ് പകര്‍ന്നിരിക്കുന്നത്. വിജയം ഉറപ്പിച്ചിരുന്നുവെങ്കിലും 37000 ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം എന്നതാണ് യു ഡി എഫിനെ ആവേശം കൊള്ളിക്കുന്നത്. എല്‍ ഡി എഫ്, ബി ജെ പി വോട്ടുകളില്‍ വലിയ ചോര്‍ച്ച ഉണ്ടായതും ശ്രദ്ധേയമാണ്.
പുതുപ്പള്ളിയില്‍ കണ്ടത് ഭരണവിരുദ്ധ വികാരമാണെന്നാണ് യു ഡി എഫ് നേതൃത്വം അവകാശപ്പെടുന്നത്. പുതുപ്പള്ളി ഒരു തുടക്കമാണെന്നും, ഈ വിജയം കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാറിന്റെ അന്ത്യം കുറിക്കുന്നതിലായിരിക്കും കലാശിക്കുകയെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തില്‍ യു ഡി എഫിന് എത്ര സീറ്റ് ലഭിക്കുമെന്ന പ്രവചനവുമായി പാലാ എം എല്‍ എ മാണി സി കാപ്പനും രംഗത്ത് വരുന്നത്.
കാപ്പന്റെ പുതിയ പ്രവചനം
പുതുപ്പള്ളി വിജയം പാര്‍ലെമെൻ്റ് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഇരുപതു സീറ്റിലും യു ഡി എഫ് ജയം നേടും. സര്‍ക്കാരിനെതിരെയുള്ള ജനവികാരം ശക്തമാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ യു ഡി എഫിന് സംസ്ഥാനത്ത് 105 സീറ്റുകള്‍ കിട്ടുമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം ഭൂരിപക്ഷം 15,000 വോട്ടെന്ന് മാണി സി കാപ്പന്‍ പ്രവചിച്ചത് ഫലിച്ചിരുന്നു. പിന്നീട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന്റെ ഭൂരിപക്ഷം 25000-ല്‍ കുറയാതെ എന്നും പൊതുസമ്മേളനത്തില്‍ പറഞ്ഞിരുന്നു.