മലക്കപ്പാറയില്‍ ഉല്ലാസയാത്രയ്ക്ക് എത്തിയ മലപ്പുറം കളക്ടറെ വി ആര്‍ പ്രേനാഥിനെയും സംഘത്തെയും തടഞ്ഞ് കബാലി കൊമ്ബൻ. കൊമ്ബൻ വഴിയില്‍ തന്നെ നിലയുറപ്പിച്ചതോടെ കളക്ടറുടെ വാഹനവും മറ്റ് ബസുകളും ഉള്‍പ്പടെ മുക്കാല്‍ മണിക്കൂറോളം റോഡില്‍ കുടുങ്ങി. ഒരുതവണ കൊമ്ബൻ ബസിന് നേരെ പാഞ്ഞടുക്കുകയും ചെയ്തു. അതിനിടെ കളക്ടര്‍ വിവരം ഡിഎഫ്‌ഒയെ അറിയിച്ചതിനെതുടര്‍ന്ന് രണ്ട് ജീപ്പുകളില്‍ വനപാലകര്‍ എത്തിയതോടെയാണ് ആന റോഡില്‍നിന്ന് വനത്തിലേക്ക് മാറിയത്.
മലപ്പുറം കളക്‌ട്രേറ്റില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിനായി ജീവനക്കാര്‍ക്കൊപ്പം കളക്ടര്‍ ഉല്ലാസയാത്രയ്ക്ക് എത്തിയത്. ഫയല്‍ അദാലത്ത് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ശ്രീകൃഷ്ണജയന്തി അവധിദിനത്തില്‍ രണ്ട് ബസുകളിലായി കളക്ടറും സംഘവും മലക്കപ്പാറയിലേക്ക് തിരിച്ചത്. മലക്കപ്പാറയില്‍ പോയി തിരിച്ചുവരുമ്ബോഴാണ് കളക്ടര്‍ സഞ്ചരിച്ചിരുന്ന ആദ്യത്തെ ബസിന് മുന്നിലേക്ക് ആന എത്തിയത്. ഇരു ബസുകളിലും വാഴച്ചാലില്‍നിന്ന് ഓരോ വനപാലകരും ഉണ്ടായിരുന്നു. ബസിലുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാരനാണ് ബസ് തടഞ്ഞ കൊമ്ബൻ കബാലിയാണെന്ന് തിരിച്ചറിഞ്ഞത്.
കുറച്ചുനേരം ബസിന് മുന്നില്‍ നിന്ന ആന, അതിനിടെ ബസിന് നേരെ പാഞ്ഞടുക്കുകയും ചെയ്തു. എന്നാല്‍ ബസ് ഓഫാക്കാതെ നിര്‍ത്തിയിടുകയായിരുന്നു. ഇത്തരത്തില്‍ ആന പാഞ്ഞടുക്കുമ്ബോള്‍ പ്രകോപനമുണ്ടാക്കരുതെന്ന് ബസിലുണ്ടായിരുന്ന വനപാലകൻ നിര്‍ദേശം നല്‍കി. ഇതോടെ ബസിലുണ്ടായിരുന്നവര്‍ നിശ്ബദത പാലിക്കുകയും മൊബൈല്‍ഫോണില്‍ ചിത്രീകരിക്കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തു. അതിനിടെ കളക്ടര്‍ വിവരം ഡിഎഫ്‌ഒയെ അറിയിച്ചു. ഇതനുസരിച്ച് രണ്ട് ജീപ്പുകളില്‍ വനപാലകര്‍ എത്തിയതോടെ ആന പിൻവാങ്ങുകയായിരുന്നു.