മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍. മലയാളി പ്രേക്ഷകരുടെ വികാരമാണ് മമ്മൂക്ക. ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് ഇത്രയേറെ നിറം കൊടുക്കുന്ന ഒരു സിനിമാതാരം മമ്മൂട്ടിയെപ്പോലെ മറ്റൊരാള്‍ ഇല്ലന്നുവേണം പറയാൻ. മമ്മുട്ടിയുടെ പുത്തൻ ലുക്കുകള്‍ ആരാധകര്‍ക്കിടയില്‍ എന്നും ചര്‍ച്ച വിഷയമാണ്. പുതുകാലത്തെ മാറുന്ന ട്രെന്‍ഡുകള്‍ക്കനുസരിച്ച്, പലപ്പോഴും ട്രെന്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ സഞ്ചാരം. പ്രായം വെറും നമ്ബര്‍ മാത്രമാണ് താരത്തിന്.
1951 സെപ്റ്റംബര്‍ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയില്‍- ഫാത്തിമ ദമ്ബതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്ബ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളില്‍ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജില്‍ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടര്‍ന്ന് എറണാകുളത്തുള്ള ഗവണ്‍മെന്റ് ലോകോളേജില്‍ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയില്‍ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയര്‍ അഭിഭാഷകനായി രണ്ടു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകര്‍ത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം, ഇതൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാറിന് പറയാനുള്ളത്.