കോട്ടയം: പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതുതോമസിനെതിരേ സൈബര്‍ ആക്രമണം. നിറവയറുള്ള ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറക്കി സഹതാപമുണ്ടാക്കി വോട്ട് നേടാൻ ശ്രമിക്കുന്നെന്ന രീതിയിലാണ് ആക്ഷേപം. ഗീതു വോട്ട് അഭ്യര്‍ത്ഥിക്കാൻ പോകുന്ന വീഡിയോ എഡിറ്റ് ചെയ്താണ് സൈബര്‍ ആക്രമണം.’
‘എന്തെങ്കിലും തരണേ’ എന്ന വിധത്തില്‍ വോട്ട് യാചിക്കും വിധമാണ് ഗീതുവിന്റെ വീഡിയോയ്ക്ക് ഒപ്പമുള്ള ശബ്ദം. ഗര്‍ഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യയെ ഇലക്ഷൻ പ്രചാരണത്തിന് ഇറക്കി സഹതാപം ഉണ്ടാക്കുന്നത് പുതുപ്പള്ളിയില്‍ ചെലവാകില്ല ജെയ്ക് മോനേ’ എന്നായിരുന്നു വീഡിയോയുടെ ഒപ്പമുള്ള അറിയിപ്പ്. ഫാന്റം പൈലി എന്ന അക്കൗണ്ടില്‍നിന്നാണ് സൈബര്‍ ആക്രമണം.
ഞാൻ ഗർഭിണിയാണെന്ന് ഗീതു…. (ജയിക്കിന്റെ ഭാര്യ) എൻറെ കൂടെ ഇരിക്കേണ്ട സമയം പക്ഷേ അദ്ദേഹത്തെ കാണാൻ കിട്ടാറില്ല, തെരഞ്ഞെടുപ്പ് തിരക്കിലാണ്, കേട്ടാൽ തോന്നും മൂപ്പര് മത്സരിക്കുന്നത് ഡൽഹിയിൽ ആണെന്ന്…
Posted by ഫാന്റം പൈലി on Friday, 25 August 2023
സൈബര്‍ ആക്രമണത്തിനെതിരേ സൈബര്‍ പൊലീസ് അടക്കമുള്ള ഇടങ്ങളില്‍ പരാതി നല്‍കാമെന്നാണ് വിചാരിക്കുന്നതെന്ന് ഗീതു പ്രതികരിച്ചു. ജെയ്കുമായി ചര്‍ച്ചചെയ്ത് പരാതി നല്‍കും എന്നാണ് അവർ വ്യക്തമാക്കുന്നത്. രാഷ്ട്രീയം മര്യാദകളുടെ സീമകൾ എല്ലാം ലംഘിച്ചാണ് പുതുപ്പള്ളിയിൽ ഇരു വിഭാഗവും പരസ്പരം ചെളിവാരി എറിയുന്നതും കുടുംബാംഗങ്ങളെ വ്യക്തിഹത്യ ചെയ്യുന്നതും. അച്ചു ഉമ്മനെതിരെ നടന്ന സൈബർ ആക്രമണത്തെ അപലപിച്ച കോൺഗ്രസ് നേതൃത്വം ജെയിക്കിന്റെ ഭാര്യക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ തള്ളിപ്പറയാൻ തയ്യാറുണ്ടോ എന്ന ചോദ്യവും ഇടതു കേന്ദ്രങ്ങൾ ഉയർത്തന്നു.