ഇന്ത്യയിൽ ആഡംബര കാറുകളുടെ ഏറ്റവും വലിയ ശേഖരം ഉള്ളത് അംബാനിക്കോ അദാനിക്കോ അല്ല, മറിച്ച് ഈ വിവാദ വ്യവസായിക്ക്; കാണാം കുബേർ ഗ്രൂപ്പ് ചീഫ് മാനേജിംഗ് ഡയറക്ടർ വികാസ് മാലുവിന്റെ അത്യാഡംബര വാഹന ശേഖരം – വീഡിയോ.
കഴിഞ്ഞയാഴ്ച ഡല്‍ഹി-മുംബൈ-ബറോഡ എക്സ്പ്രസ് വേയില്‍ നടന്ന ഒരു വാഹനാപകടം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മണിക്കൂറില്‍ 200 കി.മീ വേഗതയില്‍ പാഞ്ഞ റോള്‍സ് റോയ്‌സ് കാര്‍ ഓയില്‍ ടാങ്കില്‍ ഇടിച്ചുണ്ടയ അപകടത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കുബേര്‍ ഗ്രൂപ്പിന്റെ ചീഫ് മാനേജിംഗ് ഡയറക്ടറും (സിഎംഡി) വ്യവസായിയുമായ വികാസ് മാലുവിന് ഇതേത്തുടര്‍ന്ന് ഗുരുഗ്രാം പൊലീസ് നോട്ടീസ് അയച്ചിരുന്നു.
ഹരിയാനയിലെ നുഹിലെ ഉമ്രി ഗ്രാമത്തിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ ട്രക്ക് ഡ്രൈവറും സഹായിയും മരിച്ചു. അതേ സമയം വികാസ് മാലു ഉള്‍പ്പെടെ ആഡംബര കാറില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ആരാണ് വികാസ് മാലു എന്ന് പലര്‍ക്കും സംശയം വരും. പുകയില ഉല്‍പന്നങ്ങളുടെ ബിസിനസ് നടത്തുന്ന കുബേര്‍ ഗ്രൂപ്പിന് ആയിരക്കണക്കിന് കോടികളുടെ വിറ്റുവരവുണ്ട്.
1993 മുതല്‍ കുബേര്‍ ഗ്രൂപ്പിന്റെ സിഎംഡിയാണ് വികാസ് മാലു. 45-ലധികം വ്യവസായങ്ങളുള്ള കമ്ബനി 50-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. സുഗന്ധവ്യഞ്ജനങ്ങള്‍, തേയില, പൂജാസാമഗ്രി, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, ഹാന്‍ഡ് സാനിറ്റൈസര്‍, മൗത്ത് ഫ്രഷ്നര്‍ എന്നിവയടക്കമുള്ള ഉല്‍പന്നങ്ങളും അവര്‍ വിപണനം നടത്തുന്നു. നടനും സംവിധായകനുമായ സതീശ് കൗശിക്കിന്റെ മരണത്തിന് പിന്നാലെ വികാസ് മാലു തലക്കെട്ടുകളില്‍ നിറഞ്ഞിരുന്നു.
സതീശ് കൗശിക്കിനെ വികാസ് മാലു കൊലപ്പെടുത്തിയെന്നായിരുന്നു വ്യവസായിയുടെ രണ്ടാം ഭാര്യയായ സാന്‍വി മാലുവിന്റെ ആരോപണം. ഏതായാലും റോള്‍സ് റോയ്‌സ് അപകടത്തിലൂടെ വികാസ് മാലു വീണ്ടും വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന കാര്‍ ശേഖരം സ്വന്തമായുള്ള വ്യക്തി കൂടിയാണ് വികാസ് മാലു. ഇന്ത്യയില്‍ വിരലിലെണ്ണാവുന്ന ആളുകളുടെ കൈയ്യില്‍ മാത്രമാണ് വികാസ് മാലുവിന്റെ ഗരാജിലുള്ള കാറുകളില്‍ പലതും ഉള്ളൂവെന്നതാണ് സത്യം.
വികാസ് മാലുവിന്റെ കാര്‍ ശേഖരത്തില്‍ 100-ലധികം കാറുകള്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ കഴിയില്ല. പ്രമുഖ യൂട്യൂബറായ Mo വേ്‌ലാഗ്‌സിന്റെ ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ വികാസ് മാലുവിന്റെ ഗരാജിനെ കുറിച്ച് പറയുന്നുണ്ട്. യുഎഇയിലും ബിസിനസുള്ള വികാസ് മാലുവിന്റെ കാറും ജീവിതശൈലിയും കണ്ടറിയാന്‍ വേണ്ടി മാത്രം അവിടെ നിന്ന് പറന്നെത്തിയതായിരുന്നു പ്രസ്തുത യൂട്യൂബര്‍മാര്‍. വികാസ് മാലുവിനൊപ്പം സ്വകാര്യ ജെറ്റ് വിമാനത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് യൂട്യുബര്‍ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ഈ കാര്‍ ശേഖരം 100 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്നതാണെന്നാണ് വീഡിയോയുടെ തലക്കെട്ടില്‍ തന്നെ പരാമര്‍ശിക്കുന്നത്. കോടീശ്വരന്റെ ഗാരേജിന് ചുറ്റും നിരവധി സുരക്ഷാ ഭടന്മാര്‍ പാറാവ് നില്‍ക്കുന്നുണ്ട്. അതീവ സുരക്ഷയുള്ള ഒന്ന് രണ്ട് ഗേറ്റുകള്‍ താണ്ടി വേണം കോടീശ്വരന്റെ കൊട്ടാരസമാനമായ വസതിയില്‍ എത്താന്‍.എന്നാല്‍ പാര്‍ക്കിംഗ് ഏരിയയില്‍ എത്തുന്നതോടെ വണ്ടിഭ്രാന്തന്‍മാര്‍ വാപൊളിച്ച് നിന്ന് പോകും. എല്ലാത്തരം അള്‍ട്രാ ലക്ഷ്വറി വാഹനങ്ങളുടെയും സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ അവിടെ തലയെടുപ്പോടെ നില്‍ക്കുന്നത് കാണാം. വിഐപിയുടെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കാറുകളില്‍ പൊലീസ് സൈറണുകള്‍ പോലും നല്‍കിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
എണ്ണിയാലൊടുങ്ങാത്ത അത്രയും സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍ അവിടെയുണ്ടെന്നാണ് യൂട്യൂബര്‍ പറയുന്നത്. ഒന്നിലധികം ലംബോര്‍ഗിനികള്‍, ബെന്റ്ലി, റോള്‍സ് റോയ്സ്, മെര്‍സിഡീസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍, ഫോര്‍ഡ് മസ്താംഗ് എന്നിവ ഗരാജില്‍ കാണാം. അതുകൂടാതെ വീട്ടിലെ തുറസായ സ്ഥലത്ത് നൂറുകണക്കിന് മറ്റ് കാറുകള്‍ പാര്‍ക്ക് ചെയ്തിട്ടുമുണ്ട്. ലംബോര്‍ഗിനി ഉറൂസ്, ബെന്റ്ലി കോണ്ടിനെന്റല്‍ GT മാന്‍സോറി കിറ്റ്, ലംബോര്‍ഗിനി ഹുറാകാന്‍ STO, ബെന്റ്ലി ബെന്റെയ്ഗ, ബെന്റ്ലി മുള്‍സാന്‍, ബൗണ്‍സസോട് കൂടിയ മെര്‍സിഡീസ് GLS600 , ഫോര്‍ഡ് മസ്താംഗ് റോസ്റ്റൂണ്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, കസ്റ്റം ബില്‍റ്റ് റോള്‍സ് റോയ്‌സ് ഫാന്റം, ജെയിംസ് ബോണ്ട് ഉപയോഗിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ സൂപ്പര്‍ലെഗ്ഗെറ എന്നിവയാണ് നിരന്ന് നില്‍ക്കുന്നത്.
ഈ കാറുകളുടെയെല്ലാം നമ്ബര്‍ 9 ആണെന്നതാണ് മറ്റൊരു പ്രത്യേകത. വികാസ് മാലുവിന്റെ കാര്‍ ശേഖരത്തിലുള്ള പല കാറുകളും വളരെ കുറഞ്ഞ യൂണിറ്റ് മാത്രം നിര്‍മിച്ച ലിമിറ്റഡ് എഡിഷന്‍ മോഡലുകളാണ്. വികാസ് മാലുവിന്റെ ഗരാജിലുള്ള കാറുകളുടെ മൂല്യം കൃത്യമായി എണ്ണിക്കണക്കാക്കാന്‍ സാധിക്കില്ലെന്ന് തന്നെ പറയാം. അതിനാല്‍ തന്നെ രാജ്യത്തെ ഏറ്റവും മികച്ച കാര്‍ ശേഖരത്തിലൊന്നിന്റെ ഉടമയാണ് വികാസ് മാലുവെന്ന് നിസ്സംശയം പറയാം.