ബെംഗളൂരുവില്‍ മലയാളിയുവതിയെ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുരുവിക്കാട് ഏറ്റായൂര്‍ക്കോണം റോഡ് അക്ഷയ ലെയിനില്‍ സുനില്‍കുമാറിന്റെയും നിഷയുടെയും മകള്‍ എസ്. ദേവയാണ് (24) മരിച്ചത്. സംഭവത്തില്‍ യുവതിക്കൊപ്പം താമസിക്കുന്ന സുഹൃത്ത് കൊല്ലം കൊട്ടാരക്കര സ്വദേശി വൈഷ്ണവിനെ (24) പോലീസ് അറസ്റ്റുചെയ്തു.
ബേഗൂരിനുസമീപം ന്യൂ മികോ ലേഔട്ടില്‍ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഇവിടെ വാടകയ്ക്കെടുത്ത വീട്ടില്‍ ദേവയും വൈഷ്ണവും ഒരുമിച്ച് താമസിക്കുകയായിരുന്നു. ദേവയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നുപറഞ്ഞ് വഴക്കിടുന്നതിനിടെയാണ് കൊലപാതകമെന്ന് ബേഗൂര്‍ പോലീസ് പറഞ്ഞു.
വഴക്കിനിടയില്‍ വൈഷ്ണവ് ദേവയെ പ്രഷര്‍കുക്കര്‍കൊണ്ട് തലയ്ക്കടിച്ചതാണ് മരണകാരണമെന്ന് ബേഗൂര്‍ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ പി.എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട വൈഷ്ണവിനെ പോലീസ് ഞായറാഴ്ചയാണ് പിടികൂടിയത്. രണ്ടുസ്ഥാപനങ്ങളിലായി ജോലിചെയ്യുകയായിരുന്ന ദേവയും വൈഷ്ണവും രണ്ടരവര്‍ഷമായി ഒരുമിച്ചാണ് താമസം. ബേഗൂരില്‍ താമസമാക്കിയിട്ട് ഒരുവര്‍ഷമായി.ദേവയുടെ സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍.