ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് എബിപി-സീ വോട്ടര്‍ സര്‍വെ. ബി ജെ പി കടുത്ത പോരാട്ടം കാഴ്ച വെക്കുമെങ്കിലും കോണ്‍ഗ്രസ് തുടര്‍ഭരണം നേടുമെന്നാണ് സര്‍വെ ഫലം ചൂണ്ടിക്കാട്ടുന്നത്. ആകെയുള്ള 90 സീറ്റുകളില്‍ കോണ്‍ഗ്രസ് 48 മുതല്‍ 54 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്നാണ് എബിപി- സീ വോട്ടര്‍ സര്‍വെ പറയുന്നത്.
ബി ജെ പി 35 മുതല്‍ 41 വരെ സീറ്റുകള്‍ നേടാമെന്നാണ് പ്രവചനം. ഈ വര്‍ഷം അവസാനമാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 2018 നെ അപേക്ഷിച്ച് കൂടും. കഴിഞ്ഞ തവണ 43.1 ശതമാനം വോട്ടായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 2.5 ശതമാനം ഉയര്‍ന്ന് 45.6 ശതമാനമായി മാറുമെന്ന് സര്‍വേ പ്രവചിക്കുന്നു.
അതേസമയം, ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വലിയ വര്‍ധനവാണ് സര്‍വെ ഫലം അഭിപ്രായപ്പെടുന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 33 ശതമാനത്തില്‍ നിന്ന് 41.1 ശതമാനമായി ബി ജെ പിയുടെ വോട്ട് വിഹിതം വര്‍ധിക്കുമെന്നാണ് പ്രവചനം. ബി ജെ പിയുടെ വോട്ട് വിഹിതത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2018 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 68 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് 15 വര്‍ഷത്തെ ബി ജെ പി ഭരണത്തിന് വിരാമമിട്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നത് നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയാണ്. ഭൂപേഷ് ബാഗേലിന് സര്‍വെയില്‍ പങ്കെടുത്തവ 48% പേരുടെ പിന്തുണ ലഭിച്ചപ്പോള്‍, മൂന്ന് തവണ മുഖ്യമന്ത്രിയായ ബി ജെ പിയുടെ രമണ്‍ സിംഗിനെ 23% വോട്ടര്‍മാര്‍ മാത്രമാണ് പിന്തുണച്ചത്.