പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് യൂത്ത് ഫ്രണ്ട് – എം മാര്‍ച്ചിനു നേരെ കല്ലെറിഞ്ഞ കേസില്‍ ‘പിടികിട്ടാപ്പുള്ളിയായി’ നടന്നിരുന്ന പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന് സബ് കോടതി ജാമ്യം അനുവദിച്ച വാര്‍ത്ത പുറത്തുവരുമ്ബോള്‍ കേരള കോണ്‍ഗ്രസ് – എം പ്രവർത്തകർക്കൊപ്പം ജെയ്ക്ക് പുതുപ്പള്ളിയില്‍ വീടുകയറുകയായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന സിപിഎമ്മും കേരള കോണ്‍ഗ്രസ് – എമ്മും ഇപ്പോള്‍ ഒറ്റക്കെട്ടായി ഭരണകക്ഷിയിലാണ്. അങ്ങനെ തങ്ങളെ ആക്രമിച്ചു പരിക്കേൽപ്പിച്ച മുൻ എസ്എഫ്ഐ നേതാവിന് വേണ്ടി വോട്ടു പിടിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം പ്രവർത്തകർ.
2012 -ല്‍ എംജി സര്‍വ്വകലാശാലയിലേയ്ക്ക് യൂത്ത് ഫ്രണ്ട് – എം നടത്തിയ യുവജന മാര്‍ച്ചിനുനേരെയായിരുന്നു ക്യാമ്ബസിനുള്ളില്‍ നിന്നും കല്ലേറ്. പ്രകടനത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു നിരവധി നേതാക്കൾക്ക് പരിക്കേറ്റിരുന്നു. ഇന്നത്തെ സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ സംഘമാണ് അന്ന് ആക്രമണം അഴിച്ചുവിട്ടത്. പിന്നീട് ജെയ്ക്ക് ഉള്‍പ്പെടെയുള്ള എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കേസില്‍ അഞ്ചാം പ്രതിയായിരുന്നു ജെയ്ക്ക്.
ഉമ്മൻ ചാണ്ടിയുടെ മകനെ തോൽപ്പിക്കാൻ, ആത്മമിത്രം കെഎം മാണിയുടെ മകനും കൂട്ടാളികളും കൈ മെയ്യ് മറന്ന് രംഗത്ത്.
ഉമ്മൻചാണ്ടിയും കെഎം മാണിയും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ആത്മബന്ധം യുഡിഎഫ് രാഷ്ട്രീയത്തിൽ മാത്രമല്ല കേരള രാഷ്ട്രീയത്തിൽ തന്നെ അപൂർവങ്ങളിൽ അപൂർവമായിരുന്നു. അത്ര ഇഴ അടുപ്പമുള്ള ബന്ധമായിരുന്നു എന്നാണ് മൂന്നുപേരും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. എന്നാൽ മാണിയുടെ മരണശേഷം ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് ചേക്കേറിയതോടെ ഉമ്മൻചാണ്ടിയെ തന്റെ ഒന്നാം നമ്പർ ശത്രുവായി പ്രഖ്യാപിക്കുകയായിരുന്നു. സിപിഎം കേന്ദ്രങ്ങൾ നടത്തിയതിനെക്കാൾ നികൃഷ്ടമായ പ്രചരണമാണ് കേരള കോൺഗ്രസ് സൈബർ പട ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ അഴിച്ചുവിട്ടത്. ഇതിന്റെ തുടർച്ചയെന്നോണം ഉമ്മൻചാണ്ടിയുടെ മരണശേഷം അദ്ദേഹത്തിൻറെ മകൻ പുതുപ്പള്ളി ഉപരിതത്തിൽ മത്സരിക്കുമ്പോൾ സൈബർ ഇടങ്ങളിലും , ഫീൽഡിലും അദ്ദേഹത്തെ തോൽപ്പിക്കാൻ കേരള കോൺഗ്രസ് പടയാളികൾ സർവ്വസജ്ജമായി രംഗത്തുണ്ട്.