സ്വകാര്യ ബസിലെ ജീവനക്കാരൻ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിഡിയോ പകര്‍ത്തിയാതായി പരാതി. ബസ് ജീവനക്കാര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നും ബസ് ജീവനക്കാര്‍ പെണ്‍കുട്ടികളോടുള്ള മോശം പെരുമാറ്റം തുടരുകയായിരുന്നു. തൃത്തല്ലൂര്‍ കമല നെഹ്‌റു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
പെണ്‍കുട്ടികളോട് ജീവനക്കാരന്‍ അപമര്യാദയായി സംസാരിച്ചെന്നാണ് ആദ്യം പരാതി നല്‍കിയത്. നടപടി എടുക്കാതിരുന്നതോടെ പെണ്‍കുട്ടികളുടെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിത മുകുന്ദൻ വാടാനപ്പള്ളി പൊലീസില്‍ വീണ്ടും പരാതി നല്‍കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ കയറിയ അനുമോള്‍ ബസിലെ ജീവനക്കാര്‍ക്കെതിരേയാണ് പരാതി നല്‍കിയത്. കഴിഞ്ഞ പത്താം തീയതി വൈകിട്ട് 4.30നാണ് ആദ്യ പരാതിക്കിടയായ സംഭവം. സ്കൂള്‍ വിട്ട് ബസില്‍ കയറാനെത്തിയ പെണ്‍കുട്ടികളെ കയറ്റാന്‍ ബസ് ജീവനക്കാര്‍ തയാറായില്ല. ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം ഉണ്ടായില്ലെന്ന് പറയുന്നു. പതിനൊന്നാം തീയതി വൈകിട്ട് ക്ലാസ് കഴിഞ്ഞ് ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടികളോട് ജീവനക്കാരന്‍ അപമര്യാദയായി സംസാരിക്കുകയും എതിര്‍പ്പ് അവഗണിച്ച് ബസില്‍ കയറിയ പെണ്‍കുട്ടികളെ മൊബൈല്‍ കാമറയില്‍ വീഡിയോ പകര്‍ത്തുകയും ചെയ്തു. ഇതോടെ പ്രിന്‍സിപ്പല്‍ വീണ്ടും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.