മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ വിഭാഗം സര്‍വേ നടത്തും. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. നാളെ രാവിലെ 11നാണ് റീസര്‍വേ നിശ്ചയിച്ചിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സര്‍വേക്ക് നോട്ടീസ് നല്‍കിയതെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
സര്‍വേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സര്‍വേയര്‍ മാത്യു കുഴല്‍നാടൻ എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് രാഷ്ട്രീയ വിഷയമായി സിപിഎം ഉയര്‍ത്തിക്കൊണ്ട് വരുന്നതിനിടെയാണ് മാത്യു കുഴല്‍നാടനെതിരെ റവന്യൂ അന്വേഷണം വരുന്നത്. കോതമംഗലത്തെ വീട്ടിലേക്കുള്ള സ്വകാര്യ വഴി മണ്ണിട്ട് ഉയർത്തുന്നത് തടയാൻ നേരത്തെയും സിപിഎം പ്രാദേശിക നേതാക്കൾ ശ്രമിച്ചിരുന്നു. ഈ പരാതി പൊടിതട്ടി എടുത്താണ് സ്ഥലത്ത് പരിശോധന നടത്തുന്നത്.
പിഡബ്യുഡിക്ക് റോഡ് നിര്‍മ്മിക്കാൻ കോതമംഗലത്തെ കുടുംബവീടിനോട് ചേര്‍ന്ന സ്ഥലം വിട്ടുകൊടുത്തിരുന്നുവെന്നാണ് മാത്യു കുഴല്‍നാടൻ പറയുന്നത്. ഈ റോഡ് നിര്‍മ്മിച്ച ശേഷം തന്റെ വീട് ഒരു കുന്നിൻ മുകളില്‍ എന്ന പോലെയായി. അവിടേക്ക് വാഹനങ്ങള്‍ കയറ്റാൻ കഴിയുമായിരുന്നില്ല. അവിടേക്ക് റോഡ് വെട്ടിയിരുന്നു. അതിനെതിരെയാണ് പരാതിയുമായി ചിലര്‍ വന്നിരിക്കുന്നതെന്ന് കുഴൽനാടനും നേരത്തെ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ പകപോക്കൽ രാഷ്ട്രീയം എന്ന് ആരോപണത്തിന് ഇത് കൂടുതൽ ശക്തി പകരുകയാണ്. വീണ വിജയൻ മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിക്കും മകൾക്ക് എതിരെ ഏറ്റവും ശക്തമായ നിലപാട് കൈകൊണ്ട നേതാവാണ് മാത്യു. ഇതോടുകൂടിയാണ് ഇപ്പോൾ അദ്ദേഹത്തിന് എതിരെയുള്ള പ്രതികാരം നടപടികൾ സിപിഎം ശക്തമാക്കിയിരിക്കുന്നത്.