സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതൊന്നും ഇനി കോടതി ഉത്തരവിലും ഉണ്ടാകില്ല. അവിഹിതം, വേശ്യ, വിശ്വസ്തയായ ഭാര്യ തുടങ്ങിയ പ്രയോഗങ്ങള്‍ ഇനി ഇല്ല. വ്യഭിചാരിണി എന്ന് ഒരു സ്ത്രീയെവിളിക്കാൻ പാടില്ല. പകരം വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീ എന്നാകും. അവിഹിതം എന്നത് വിവാഹത്തിന് പുറത്തുള്ള ബന്ധം എന്നാക്കി. വേശ്യയ്ക്ക് പകരം ലൈംഗിക തൊഴിലാളി എന്നുപയോഗിക്കണം.
അവിഹാവാഹിതരായ അമ്മ എന്ന പദവും ഇനി കോടതി ഉത്തരവില്‍ ഉണ്ടാകില്ല. പകരം അമ്മ എന്ന് മാത്രം ഉപയോഗിക്കും. ജാരസന്തതി എന്ന് ഉപയോഗിക്കുന്നതിന് പകരം ‘വിവാഹിതരല്ലാത്ത മാതാപിതാക്കള്‍ക്ക് ഉണ്ടായ കുട്ടി’ എന്നാണ് ഉപയോഗിക്കേണ്ടത്. ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ ഇരകള്‍ എന്നോ, ‘അതിജീവിതകള്‍’ എന്നോ പറയാം. പീഡനത്തിന് ഇരയായവരുടെ ആവശ്യപ്രകാരം ആയിരിക്കണം ഇതില്‍ ഏത് പ്രയോഗം എന്ന് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റീരിയോടൈപ്പുകളെ പൂര്‍ണമായും ഒഴിവാക്കുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍. ഭിന്ന ലൈംഗികതയെ അപകീര്‍ത്തികരമായി വിശേഷിപ്പിക്കുന്ന ഇപ്പോള്‍ പ്രയോഗത്തിലുള്ള പലവാക്കുകളും പുതിയ നിര്‍ദ്ദേശത്തില്‍ നീക്കം ചെയ്തിട്ടുണ്ട്. ഹൗസ് വൈഫ് എന്ന വാക്ക് ഹോം മേക്കര്‍ എന്നാക്കിയിട്ടുമുണ്ട്. കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി മൗഷുമി ഭട്ടാചാര്യ അധ്യക്ഷയായ സമിതിയാണ് പുതിയ നിയമ പദാവലി തയ്യാറാക്കിയത്.