കോട്ടയം: പുതുപ്പള്ളിയില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാല്‍. ബിജെപി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു., പുതുപ്പള്ളി മണ്ഡലം ബിജെപി പ്രസിഡന്റ് മഞ്ജു പ്രദീപും പരിഗണനയിലുണ്ടായിരുന്നു. ബിജെപി മുൻ ജില്ലാ അധ്യക്ഷൻ എൻ.ഹരിയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും മല്‍സരിക്കാനില്ലെന്ന നിലപാട് ഹരി സ്വീകരിക്കുകയായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും മത്സരിക്കാൻ വിസമ്മതിച്ചിരുന്നു.

2019 ല്‍ എൻ ഹരിയായിരിന്നു പുതുപ്പള്ളിയില്‍ മത്സരിച്ചത്. എന്നാല്‍ 2016 നേക്കാള്‍ ബിജെപി വോട്ടുകള്‍ ഇവിടെ കുത്തനെ ഇടിഞ്ഞു. 11,694 വോട്ടുകളായിരുന്നു സ്ഥാനാര്‍ത്ഥിയായ എൻ ഹരിക്ക് ലഭിച്ചത്. 2016 ല്‍ മണ്ഡലത്തില്‍ പതിനാറായിരത്തിനടുത്ത് വോട്ടുകള്‍ നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. ഇത്തവണ മണ്ഡലത്തില്‍ നിന്നും പരമാവധി വോട്ടുകള്‍ നേടിയെടുക്കുകയാണ് ബിജെപി ലക്ഷ്യം. ബിജെപിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിലെ മത്സര ചിത്രം തെളിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലിജിൻ ലാല്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 മുതല്‍ ബിജെപി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്. തൃശൂരിലെ ബിജെപി കോര്‍ കമ്മറ്റി യോഗത്തിലേക്കും ലിജിനെ വിളിപ്പിച്ചിരുന്നു. 2021ല്‍ കടുത്തുരുത്തിയില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ലിജിൻ.

നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാന നേതൃത്വം നല്‍കിയ പട്ടിക ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. മത്സരരംഗത്തേയ്ക്ക് എൻഡിഎയും എത്തിയതോടെ ശക്തമായ മത്സരത്തിനാകും പുതുപ്പള്ളി വേദിയാകുക.. ആര്‍എസ്‌എസ് നേതൃത്വവും പുതുപ്പള്ളിയില്‍ ബിജെപിക്കായി പ്രചരണത്തില്‍ സജീവമാകും. കോണ്‍ഗ്രസിനായി ചാണ്ടി ഉമ്മനും സിപിഎമ്മിനായി ജെയ്ക് സി തോമസും മണ്ഡലത്തില്‍ നിറഞ്ഞു കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക