കൊച്ചി: ഓണ വിപണിയുണരാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കേ യുവകര്‍ഷകന്റെ പ്രതീക്ഷകള്‍ക്ക് കടുംവെട്ട് വെട്ടി കെഎസ്‌ഇബി. കോതമംഗലം പുതുപ്പാടിയിലെ ഇളങ്ങടത്തുള്ള യുവകര്‍ഷകന്റെ തോട്ടത്തിലെ വാഴകള്‍ കെഎസ്‌ഇബി കൂട്ടമായി വെട്ടിമാറ്റിയതായാണ് ആക്ഷേപം. ഹൈ ടെൻഷൻ ലൈൻ കടന്നുപോകുന്നു എന്ന കാരണത്താല്‍ 406 വാഴകള്‍ വെട്ടിനശിപ്പിച്ചതായാണ് യുവ കര്‍ഷകനായ അനീഷിന്റെ പരാതി.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
വര്‍ഷങ്ങളായി കൃഷിയിറക്കുന്ന ഇടമാണെങ്കിലും യാതൊരു മുന്നറിയിപ്പുമില്ലാതെ വാഴകള്‍ വെട്ടിനിരത്തുകയയായിരുന്നു. ഇത്രയധികം വാഴകള്‍ നശിപ്പിക്കുന്നതിന് മുൻപ് തന്നെ സമീപിക്കാൻ കെഎസ്‌ഇബി തയ്യാറായില്ലെന്നും യുവകര്‍ഷകൻ പരാതിപ്പെടുന്നു. ബന്ധപ്പെട്ടിരുന്നെങ്കില്‍ വാഴ മൊത്തത്തില്‍ വെട്ടിമാറ്റുന്നതിന് പകരമായുള്ള നടപടികളെക്കുറിച്ച് ചിന്തിക്കാമായിരുന്നു എന്നും അനീഷ് വ്യക്തമാക്കി.
ഓണവിപണി മുന്നില്‍ക്കണ്ട് വളര്‍ത്തിയ വാഴകളാണ് കെഎസ്‌ഇബിയുടെ നടപടി മൂലം നശിപ്പിക്കപ്പെട്ടത്. വെട്ടിമാറ്റിയവയില്‍ ഭൂരിഭാഗവും കുലച്ച വാഴകളാണ്. അതിനാല്‍ .തന്നെ നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് അനീഷ് അറിയിക്കുന്നത്. അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ട്രാൻസ്മിഷൻ ഡയറക്ടറോട് അന്വേഷിക്കാൻ നിര്‍ദേശിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും.