എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. ഷംസീറിനെതിരായ സുകുമാരൻ നായരുടെ പ്രസ്താവന വരേണ്യബോധമാണ്. നായര്‍ സമുദായം സുകുമാരൻ നായരുടെ കീശയിലാണെന്ന് വിചാരിക്കേണ്ടെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ഗണപതിയെ മുൻ നിര്‍ത്തി വിശ്വാസികളില്‍ ചലനം സൃഷ്ടിക്കാനാണ് സുകുമാരൻ നായരുടെ ശ്രമം. ആര്‍എസ്‌എസിന്‍റെ ദുഷ്ടലാക്കാണിത്.
സ്പീക്കര്‍ രാജിവയ്ക്കണമെന്ന് സുകുമാരൻ നായര്‍ പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. അതിന് സുകുമാരൻ നായര്‍ ഷംസീറിനോട് മാപ്പ് പറയണം. പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള 68 ഏക്കര്‍ അനധികൃതമായി എൻഎസ്‌എസ് കൈവശംവച്ചിരിക്കുന്നു എന്ന് പറഞ്ഞ് ദേവസ്വം ബോര്‍ഡ്, ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ട്. സുകുമാരൻ നായര്‍ ചെയ്യേണ്ടത് ഗണപതി മുഖ്യ പ്രതിഷ്ഠയായ ക്ഷേത്രത്തിലെ ആ സ്വത്ത് ആദ്യം അങ്ങ് നല്‍കുക എന്നുള്ളതാണ്.
കോഴ വാങ്ങാതെ എൻഎസ്‌എസ് നിയമനം നടത്താറുണ്ടോയെന്നും ബാലൻ ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ആണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പാണെങ്കിലും ആരുടെയും കൈയും കാലും പിടിച്ചുണ്ടാക്കിയ മേല്‍വിലാസമല്ല തനിക്കുള്ളത്. കേരളത്തിലെ പിന്നാക്ക ജനതയുടെ അംഗീകാരത്തോടെ ഉണ്ടായ മേല്‍വിലാസമാണെന്നും ബാലൻ മറുപടി നല്‍കി.