സഹോദരനും കേരള കോണ്‍ഗ്രസ് ബി നേതാവുമായ കെബി ഗണേഷ് കുമാറിനെതിരെ വീണ്ടും ആഞ്ഞടിച്ച്‌ സഹോദരി ഉഷ മോഹൻദാസ്. ഉഷാ മോഹന്‍ദാസ് എന്‍എസ്‌എസിനെ നശിപ്പിക്കുന്നു എന്ന ഗണേഷ് കുമാറിന്റെ ആരോപണത്തിന്നെതിരെയാണ് ഇന്നു എഫ്ബി പോസ്റ്റുമായി ഉഷ രംഗത്ത് എത്തിയിരിക്കുന്നത്. അച്ഛനെയും ഞങ്ങളെ ഒക്കെയും അറിയുന്ന എൻ എസ്‌ എസ്സുകാര്‍ അത് പുച്ഛിച്ചു അവഗണിക്കുകയേള്ളു എന്ന് തോന്നിയതിനാല്‍ മറുപടി പറയണ്ട എന്നാണ് ആദ്യം ഉദ്ദേശിച്ചത് എന്നും ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഒപ്പം മകളെന്ന നിലയില്‍ താനാണ് ഒപ്പമുണ്ടായിരുന്നത് എന്നും ഉഷ പോസ്റ്റില്‍ പറയുന്നു.

അച്ഛന് മാനസിക പിന്തുണ ആവശ്യമായ ഘട്ടത്തില്‍ ഗണേഷ് കുമാര്‍ അച്ഛനെ വിവാദത്തിലേക്ക് തള്ളിവിടുകയായിരുന്നു. ആ ഘട്ടത്തില്‍ താനാണ് ഒപ്പമുണ്ടായിരുന്നത്. എന്‍എസ്‌എസിനെതിരെയല്ല താന്‍ രംഗത്ത് വന്നത് ഇളമ്ബല്‍ സര്‍വീസ് സഹകരണ ബാങ്കിനും അതിന്റെ പ്രസിഡന്റ് തങ്കപ്പൻ പിള്ളക്കും എതിരെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അച്ഛന്റെ സമ്ബാദ്യം മുഴുവൻ ഈ ബാങ്കിലായിരുന്നു. എന്നാല്‍ ബാലകൃഷ്ണ പിള്ള സാറിനു ഇവിടെ 600 രൂപ മാത്രമാണുള്ളത് എന്നാണ് തങ്കപ്പൻ പിള്ള പരസ്യമായി പ്രസ്താവിച്ചത്. അച്ഛന്റെ മരണ ശേഷം അച്ഛന്റെ സമ്ബാദ്യത്തില്‍ നിന്ന് ഒരു രൂപ പോലും മൂത്ത മകളായ എനിക്ക് ലഭിച്ചില്ല. ഞങ്ങള്‍ക്ക് അവകാശപ്പെട്ട അച്ഛന്റെ സമ്ബാദ്യം എവിടെപ്പോയി എന്ന കാര്യവുമായി ബന്ധപ്പെട്ടാണ് ഞാന്‍ രംഗത്ത് വന്നത് എന്നാണ് ഉഷാ മോഹന്‍ദാസ് എഫ്ബി കുറിപ്പില്‍ പറയുന്നത്.

ബാലകൃഷ്ണപിള്ളയുടെ സ്വത്ത് ഭാഗംവെച്ചപ്പോള്‍ മകളെന്ന നിലയില്‍ തനിക്ക് നല്‍കാതെ ഗണേഷ് അത് തട്ടിയെടുക്കുകയായിരുന്നു എന്ന പരാതിയുമായാണ് ഉഷ ആദ്യം രംഗത്ത് വന്നത്. സ്വത്ത് തര്‍ക്കം നടക്കുന്നത് രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണവേളയില്‍ ആയത് ഗണേഷിനു കനത്ത തിരിച്ചടിയായി. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാകേണ്ട ഗണേഷിനു മന്ത്രിസഭാ കാലയളവില്‍ രണ്ടാം ഊഴം നല്‍കാനാണ് അന്ന് മുഖ്യമന്ത്രി തീരുമാനിച്ചത്.

നവംബറില്‍ പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ആന്റണി രാജുവിനെ മാറ്റി ഗണേഷിനു മന്ത്രിസ്ഥാനം നല്‍കുമോ എന്ന് പോലും സംശയമുണ്ട്. സര്ക്കാരിന്നെതിരെ ഗണേഷ് ഉതിര്‍ക്കുന്ന ശക്തമായ വിമര്‍ശനങ്ങളാണ് ഈ സംശയം ഉയര്‍ത്തുന്നത്. മന്ത്രിയാകാന്‍ വേണ്ടിയല്ല ഞാന്‍ എംഎല്‍എയായത് എന്ന ഗണേഷിന്റെ സമീപകാല പ്രസ്താവനയും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചേര്‍ത്ത് വായിക്കുകയാണ്. ഈ ഘട്ടത്തില്‍ തന്നെയാണ് ഗണേഷിനെതിരെ ആഞ്ഞടിച്ച്‌ എഫ്ബി പോസ്റ്റുമായി ഉഷ മോഹന്‍ദാസ് രംഗത്ത് വരുന്നത്.

ഉഷാ മോഹന്‍ദാസിന്റെ എഫ്ബി കുറിപ്പ്:

പത്തനാപുരം പുനലൂര്‍ താലൂക്കുകളിലെ എൻ എസ്‌ എസ്‌ കരയോഗ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.പത്തനാപുരം യൂണിയൻ പ്രസിഡണ്ടും എന്റെ സഹോദരനുമായ ശ്രീ ഗണേഷ് കുമാറിന്റെ ഒരു പ്രസംഗത്തിന്റെ വീഡിയോ കാണാൻ ഇടയായി. എന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ചിലതു പറഞ്ഞതായി കണ്ടു. ഞാൻ എൻ എസ്‌ എസ്സിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു, യുണിയനെതിരെ പരാതി അയച്ചു എന്നൊക്കെയാണ് അദ്ദേഹം പുലമ്ബിയത്.

എന്റെ അച്ഛനെയും ഞങ്ങളെ ഒക്കെയും അറിയുന്ന എൻ എസ്‌ എസ്സുകാര്‍ അത് പുച്ഛിച്ചു അവഗണിക്കുകയേള്ളു എന്ന് തോന്നിയതിനാല്‍ മറുപടി പറയണ്ട എന്നാണ് ആദ്യം ഉദ്ദേശിച്ചത്. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്യ ആരോപണങ്ങള്‍ ഭംഗിയല്ല എന്നും കരുതി. എന്നാല്‍ ഇത് ആവര്‍ത്തിച്ചു കണ്ടപ്പോള്‍ മറുപടി പറഞ്ഞേ തീരു എന്ന് തീരുമാനിക്കുകയായിരുന്നു. ഗണേഷ് കുമാര്‍ പറഞ്ഞതിന് ഒറ്റ വാക്കില്‍ ഉത്തരം പറയാം – പച്ചക്കള്ളം. ഞാനോ എനിക്കറിയുന്ന ആരും തന്നെയോ ഗണേഷ് കുമാര്‍ പറയുന്ന തരത്തില്‍ ഒരു പരാതിയും അയച്ചിട്ടില്ല. നിസ്സാരയായ ഞാൻ നായര്‍ സര്‍വീസ് സൊസൈറ്റി എന്ന മഹാ പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നുവത്രേ. എന്നും എൻ എസ് എസ്സിന്റെ കൂടെ നിന്നിട്ടുള്ള എന്നെപ്പറ്റിയാണ് ഈ അടുത്ത കാലത്തു മാത്രം എൻ എസ് എസ്സില്‍ പ്രവേശിച്ച ഗണേഷ് കുമാറിന്റെ ആക്ഷേപം.

എന്റെ കുട്ടിക്കാലത്തെ ഓര്‍മകളില്‍ മായാതെ നില്‍ക്കുന്നതാണ് വാളകത്തു വീട്ടിലെ മന്നത്ത് അപ്പൂപ്പന്റെ സന്ദര്‍ശനങ്ങള്‍. അദ്ദേഹത്തിന്റെ വാത്സല്യം ധാരാളം നേരിട്ട് കിട്ടിയിട്ടുള്ള ആളാണ് ഞാൻ. പിന്നീട് കോട്ടയത്ത് എന്റെ ഭര്‍ത്താവ് കളക്ടര്‍ ആയിരുന്ന കാലത്തു ശ്രീ കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ള, ശ്രീ പി കെ നാരായണ പണിക്കര്‍ എന്നിവരുമായൊക്കെ അടുത്ത് പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ശ്രീ ജി സുകുമാരൻ നായരാകട്ടെ അച്ഛന്റെ മരണ ശേഷം ഒരു കുടുംബ കാരണവരെപ്പോലെ എന്നെ ആശ്വസിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.

ഇനി പത്തനാപുരം യുണിയനെപ്പറ്റി. ഗണേഷ് കുമാര്‍ ഇപ്പോള്‍ പ്രസിഡന്റായിരിക്കാം; പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം എന്റെ അച്ഛൻ ശ്രീ ആര്‍ ബാലകൃഷ്ണ പിള്ളയാണ് യൂണിയന്റെ എല്ലാം. ഒന്നുമില്ലായ്മയില്‍ നിന്ന് ഏറ്റവും ശക്തമായ യൂണിയനായി അതിനെ വളര്‍ത്തിയെടുത്തത് എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ആര്‍ക്കും തകര്‍ക്കാൻ കഴിയാത്തതുമാണ്. എന്നാല്‍ അദ്ദേഹത്തിന് ശാരീരികമായും മാനസികമായും പിന്തുണ ആവശ്യമുള്ള ഒരു സമയം ഉണ്ടായിരുന്നു. ഗണേഷ് കുമാര്‍ അച്ഛനെ നിരന്തരം ആക്ഷേപിക്കുകയും രാഷ്ട്രീയമായി എതിര്‍ക്കുകയും ചെയ്ത ആ കാലഘട്ടം ആരും മറന്നിട്ടുണ്ടാവില്ല. അന്ന് കുടുംബത്തില്‍ നിന്ന് ഒരാള്‍ അദ്ദേഹത്തിന് താങ്ങായി വേണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് എന്റെ ഭര്‍ത്താവിന് താല്പര്യമുള്ള പ്രവര്‍ത്തന മേഖല അല്ലെങ്കില്‍ പോലും അദ്ദേഹം യൂണിയനില്‍ ഭാരവാഹിത്വം ഏറ്റെടുത്തത്.

യൂണിയൻ വൈസ് പ്രസിഡന്റ് ആക്കാൻ എന്റെ അച്ഛൻ ആഗ്രഹിച്ചെങ്കിലും തിരുവനന്തപുരത്തു ഔദ്യോഗിക ആവശ്യങ്ങള്‍ ഉള്ളത് കൊണ്ട് അദ്ദേഹം അതില്‍ നിന്ന് ഒഴിഞ്ഞു – ഇത് പരസ്യമായി നടന്ന കാര്യമാണ്; യുണിയനോടുള്ള പ്രതിബദ്ധത കൊണ്ട് നന്മ മാത്രമാണ് ഞങ്ങളുടെ ആഗ്രഹം.എനിക്ക് പരാതി ഉള്ളത് ഇളമ്ബല്‍ സര്‍വീസ് സഹകരണ ബാങ്കിനും അതിന്റെ പ്രസിഡന്റ് ശ്രീ തങ്കപ്പൻ പിള്ളക്കും എതിരെയാണ്, എൻ എസ് എസ്സിനോടല്ല.

അച്ഛന്റെ സ്വന്തം സമ്ബാദ്യം മുഴുവൻ അവിടെയായിരുന്നു എന്ന് എല്ലാ നാട്ടുകാര്‍ക്കും അറിയാം. അത് മൂന്നു മക്കള്‍ക്കുമായി തരണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ആര്‍ ബാലകൃഷ്ണ പിള്ള സാറിനു ഇവിടെ 600 രൂപ മാത്രമാണുള്ളത് എന്ന് ശ്രീ തങ്കപ്പൻ പിള്ള പരസ്യമായി പ്രസ്താവിച്ചത്. അച്ഛന്റെ മരണ ശേഷം അച്ഛന്റെ സമ്ബാദ്യത്തില്‍ നിന്ന് ഒരു രൂപ പോലും മൂത്ത മകളായ എനിക്ക് ലഭിച്ചില്ല. ഇത് പണത്തിന്റെ വിഷയമല്ല. എല്ലാ മക്കള്‍ക്കും മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ട്. പക്ഷെ ഞങ്ങള്‍ക്ക് അവകാശപ്പെട്ട അച്ഛന്റെ സമ്ബാദ്യം എവിടെപ്പോയി, അത് ആര് തട്ടിയെടുത്തു എന്ന് അറിയണമല്ലോ. ക്രമക്കേട് നടത്തിയാല്‍ ഇളമ്ബല്‍ ബാങ്കിനെയും പൊതുജനങ്ങളെ പറ്റിച്ചാല്‍ കേച്ചേരി ഫിനാൻസിനെയും ഒക്കെ അധികാരികള്‍ അന്വേഷിക്കും. അതിനു ഗണേഷ് കുമാര്‍ വികാരം കൊണ്ടിട്ടു കാര്യമില്ല.

ഇളമ്ബല്‍ തങ്കപ്പൻ പിള്ളയും കേച്ചേരി വേണുഗോപാലും അല്ല നായര്‍ സര്‍വീസ് സൊസൈറ്റി.കരയോഗക്കാരോട് എന്റെ ആദ്യ സന്ദേശം എന്ന നിലയില്‍ ജാഗ്രത പുലര്‍ത്തേണ്ട മറ്റൊരു കാര്യം കൂടി പറയട്ടെ. – ആചാര്യൻ പറഞ്ഞതു പോലെ “സര്‍വ സമുദായങ്ങളും സൗഹാര്‍ദ്ദത്തോടുകൂടി പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയുന്ന കേരളമാണ് ഞാൻ സ്വപ്നം കാണുന്നത്”. അദ്ദേഹം മറ്റൊന്ന് കൂടി പറഞ്ഞു: “എന്റെ ദേവനും ദേവിയും നായര്‍ സര്‍വീസ് സൊസൈറ്റിയാണ്”. ജനനം ഹിന്ദു കുടുംബത്തില്‍ ആണെങ്കിലും മറ്റു മതങ്ങളില്‍ വിശ്വസിച്ചു ജീവിക്കുന്നവര്‍ യൂണിയന്റെ സമ്ബത്തും സ്വാധീനവും കണ്ടു നേതൃത്വത്തില്‍ വരാൻ ശ്രമിക്കും; സൂക്ഷിക്കുക.

ഉണ്ണാനും ഉറങ്ങാനും അന്യ മത പുരോഹിതന്റെ നിര്‍ദ്ദേശം കാക്കുന്നവര്‍, ഭാര്യയുടെ കൈത്തണ്ടയില്‍ പോലും അന്യ മത സന്ദേശങ്ങള്‍ പച്ച കുത്തിയവര്‍, സ്വന്തം വീട്ടിലെ പൂജാ മുറിയില്‍ അള്‍ത്താര മാത്രം ഉള്ളവര്‍, സ്വന്തം മെയില്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ പിക്ച്ചറായി പരിശുദ്ധ മാതാവിന്റെ ചിത്രം ഇടുന്നവര്‍, സ്വകാര്യ പ്രാര്ഥനയെല്ലാം അന്യ മതത്തിന്റെ രീതിയില്‍ ചെയ്യുന്നവര്‍, ഇങ്ങനെയുള്ളവര്‍ നേതൃസ്ഥാനത്തു വരുന്നതിനെതിരെയാണ് ജാഗ്രത വേണ്ടത്.

ഒരു കൊച്ചു കാര്യം കൂടി. 2021 ല്‍ യൂണിയന്റെ സ്കൂള്‍ പ്രിൻസിപ്പലായി ഒരു എയ്ഡഡ് സ്കൂള്‍ അധ്യാപകനെ നിയമിച്ചപ്പോള്‍ ആ എയ്ഡഡ് സ്കൂളില്‍ പകരം നിയമനം നടത്തിയപ്പോള്‍ യൂണിയന് 30 ലക്ഷം രൂപ സംഭാവന ലഭിച്ചെന്നും എന്നാല്‍ ആ പണം യൂണിയൻ അക്കൗണ്ടില്‍ വന്നിട്ടില്ല എന്നും ചൂണ്ടിക്കാണിച്ചതിനാണല്ലോ അന്നത്തെ ആഡിറ്റര്‍ പുറത്തായത്. അത് അന്വേഷിച്ചോ, ആ പണം ആരുടെ പോക്കറ്റില്‍ പോയി എന്ന് പറയാനുള്ള ബാധ്യത ‘ഞാൻ സത്യസന്ധൻ’ എന്ന് ഇടയ്ക്കിടെ പറയുന്ന യൂണിയൻ പ്രസിഡന്റിനുണ്ട്. അദ്ദേഹം അത് പറഞ്ഞില്ലെങ്കില്‍ അത് ചോദിക്കാനുള്ള ബാധ്യത ഓരോ അംഗത്തിനും ഉണ്ട് – നട്ടെല്ലുള്ള നായന്മാര്‍ അല്ലേ?

അടിക്കുറിപ്പ് : ഗണേഷ് കുമാറിന് വേണ്ടി മറ്റുള്ളവരെ ആക്ഷേപിക്കുന്ന ഒരു സംഘം ഫേസ് ബുക്കില്‍ ഉണ്ടെന്നറിയാം. ഇത്തവണ അവരോടു ക്ഷമിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കമന്റുകള്‍ മര്യാദ ഇല്ലാത്തവ ആയാല്‍ തീര്‍ച്ചയായും കേസെടുക്കേണ്ടി വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക