ചെന്നൈ: വിവാഹ വേദിയില്‍ സ്ഥാപിക്കാൻ വച്ചിരുന്ന നടരാജ വിഗ്രഹത്തിന് മുകളില്‍ ചുറ്റിയിരുന്ന പാമ്ബിനെ കണ്ട് അമ്ബരന്ന് തൊഴിലാളികള്‍. തമിഴ്‌നാട്ടിലെ സിര്‍ക്കലിയിലാണ് സംഭവം. അഞ്ചടി നീളമുള്ള പാമ്ബാണ് വിഗ്രഹത്തില്‍ ചുറ്റിയിരുന്നത്.
ഈ മാസം 15നായിരുന്നു സംഭവം നടന്നത്. വിജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇവന്റ് മാനേജ്മെന്റ് സംഘത്തിന്റെ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് പാമ്ബ് എത്തിയത്. വിവാഹത്തിനാവശ്യമായ പാത്രങ്ങളും അലങ്കാര സാധനങ്ങളും ഉള്‍പ്പെടെയുള്ളവ ആ വലിയ മുറിയ്ക്കുള്ളില്‍ ഉണ്ടായിരുന്നു.
ശിവ ഭഗവാന്റെ പ്രതീകമായ നടരാജ വിഗ്രഹത്തിന്റെ കഴുത്തിലാണ് പാമ്ബ് ചുറ്റിയിരുന്നത്. സാധനങ്ങള്‍ വൃത്തിയാക്കുന്നതിനായി തൊഴിലാളികള്‍ മുറി തുറന്നപ്പോഴാണ് പടുകൂറ്റൻ പാമ്ബിനെ കണ്ടത്. തുടര്‍ന്ന് പാമ്ബ് പിടുത്തക്കാരനായ പാണ്ഡ്യനെ തൊഴിലാളികള്‍ വിവരമറിയിച്ചു. പാമ്ബ് പ്രതിമയില്‍ മുറുകെ പറ്റിപ്പിടിച്ചിരുന്നതിനാല്‍ പുറത്തെടുക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. വളരെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പാണ്ഡ്യ പാമ്ബിനെ പിടികൂടിയത്. ശേഷം പാമ്ബിനെ വനമേഖലയില്‍ തുറന്നുവിട്ടു.