പത്തനംതിട്ട: സുഹൃത്തായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവല്ല കുറ്റപ്പുഴ തീരുമൂല പുരം ആഞ്ഞിലിമൂട് വെളുത്ത കാലായില്‍ ശശി ഭാസ്കരന്റെ മകൻ ശരണ്‍ ശശി (32) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. യുവതിയെ ഫോണില്‍ വിളിച്ച്‌ നിരന്തരം അടുപ്പം സ്ഥാപിക്കുകയും, ലൈംഗികപീഡനത്തിനു വിധേയയാക്കുകയും ചെയ്യുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവില്‍ ചക്കുളത്തുകാവിലെ ഒരു ലോഡ്ജിലെത്തിച്ചാണ് പലതവണ പീഡിപ്പിച്ചത്.

2019 മുതല്‍ പരിചയത്തിലായ ഇയാള്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ യുവതിക്ക് ബിയര്‍ വാങ്ങിക്കൊടുത്ത് കുടിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് വീട്ടുകാരെയും ബന്ധുക്കളെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോകോളിലൂടെ പിന്നീട് യുവതിയുടെ നഗ്നത പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് പീഡനം നടന്നത്. തിരികെ കൊടുക്കാമെന്നു പറഞ്ഞ് പലതവണയായി 15000രൂപ കൈക്കലാക്കിയിട്ട് കൊടുത്തില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വര്‍ണ വള കൈവശപ്പെടുത്തി പണയപ്പെടുത്തി പണമെടുത്തശേഷം 15000 രൂപയും വളയും മൊബൈല്‍ ഫോണും കൈവശപ്പെടുത്തി. ഒപ്പം താമസിക്കണമെന്ന ആവശ്യം നിരസിച്ചതുകാരണം യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലൂടെ കൈമാറുകയും ചെയ്തു. യുവതി തിരുവല്ല പോലീസ് സ്റ്റേഷനിലെത്തി മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ നിത്യാ സത്യൻ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോലീസ് ഇൻസ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ പ്രാഥമിക നടപടികള്‍ കൈക്കൊണ്ട് അന്വേഷണം ആരംഭിച്ചു.

പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തില്‍ വൈകിട്ടു തന്നെ തുകലശ്ശേരി ജങ്ഷനു സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തി. യുവതിയുടെ കയ്യില്‍ നിന്നും സ്വന്തമാക്കിയ മൊബൈല്‍ ഫോണ്‍, നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ എന്നിവ താമസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞതുപ്രകാരം അവ കണ്ടെടുക്കുന്നതിന് ഇയാളുടെ വീടിന് സമീപമെത്തിയപ്പോള്‍, നിര്‍ത്താതെ പെയ്ത മഴയില്‍ അങ്ങോട്ടേക്കുള്ള വഴിയില്‍ വെള്ളക്കെട്ട് ഉണ്ടായതിനാല്‍ സാധിച്ചില്ല. ഇയാള്‍ ഓടിക്കുന്ന ഓട്ടോറിക്ഷയില്‍ വച്ചും പീഡനം നടന്നതായി വ്യക്തമായി. എസ്സിപിഓമാരായ ജയകുമാര്‍, ജോജോജോസഫ്, മാത്യു എന്നിവരുമടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക