വഴിയറിയാതെ വലയുന്ന നമുക്ക് രക്ഷയായി ആദ്യം എത്തുന്നത് ഗൂഗിള്‍ മാപ്പാണ്. ശാന്തമായി വഴി പറഞ്ഞുതരുന്ന ജി.പി.എസ് സംവിധാനങ്ങള്‍ക്ക് പിന്നിലെ സ്ത്രീ ശബ്ദം ആരുടേതാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ഗായികയും മോട്ടിവേഷണല്‍ സ്പീക്കറും വോയിസ്‌ഓവര്‍ ആര്‍ട്ടിസ്റ്റും ഗാനരചയിതാവുമായ കേരൻ എലിസബത്ത് ജേക്കബ്സണാണ് നമ്മെ വഴി തെറ്റിക്കാത്ത ശബ്ദത്തിന്റെ ഉടമ.
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഏതെങ്കിലും സ്ത്രീയുടെ നിര്‍ദ്ദേശത്തിനനുസരിച്ച് മറുചോദ്യമില്ലാതെ മുന്നോട്ട് നീങ്ങിയിട്ടുണ്ടെങ്കില്‍ അത് താനായിരിക്കുമെന്ന് 54കാരിയായ കേരൻ പറയുന്നു. ജി.പി.എസ് ഗേള്‍ എന്നറിയപ്പെടുന്ന കേരന്റെ ശബ്ദം 2002 മുതലാണ് ഉപയോഗിച്ചു തുടങ്ങിയത്. ഗാര്‍മിൻ എന്ന കമ്ബനിയാണ് കേരനെ ആദ്യം സമീപിച്ചത്.
2000ത്തിലാണ് സംഗീതലോകത്ത് സജീവമാകാനായി കേരൻ ന്യൂയോര്‍ക്കിലേക്കെത്തുന്നത്. വലിയ പോപ്പ് ഗായിക ആകണമെന്നായിരുന്നു സ്വപ്നം. നിരവധി സംഗീതജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിക്കാൻ അവസരം ലഭിച്ച കേരന്റെ ശബ്ദം ജി.പി.സിലെ ടെക്സ്റ്റ് – ടു – സ്പീച്ച് സിസ്റ്റത്തിന്റെ ഓസ്ട്രേലിയൻ ഇംഗ്ലീഷ് ഓപ്ഷനായി തിരഞ്ഞെടുത്തു. വൈകാതെ ഇത് കോടിക്കണക്കിന് ജി.പി.എസ്, സ്മാര്‍ട്ട്ഫോണ്‍ ഉപകരണങ്ങളിലേക്ക് വളര്‍ന്നു.
അന്ന് ആദ്യ ജി.പി.എസ് വോയ്‌സ് സിസ്റ്റമിനായി 50 മണിക്കൂറിലേറെയാണ് കേരൻ റെക്കോഡിംഗ് നടത്തിയത്. ‘ അപ്രോക്സിമറ്റ്‌ലി’ എന്ന വാക്ക് 168 തവണ തുടര്‍ച്ചയായി ആവര്‍ത്തിച്ചു പറഞ്ഞ ശേഷമാണ് ജി.പി.എസ് എൻജിനിയര്‍മാര്‍ തൃപ്തരായതെന്ന് കേരൻ പറയുന്നു.2011 മുതല്‍ 2014 വരെ ആപ്പിളിന്റെ സിറി ആപ്ലിക്കേഷനിലെ ഓസ്ട്രേലിയൻ ശബ്ദമായും കേരനെ ഉപയോഗിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2020ല്‍ കേരൻ ഭര്‍ത്താവിനും മകനുമൊപ്പം ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിയിരുന്നു.