ദൂരദേശങ്ങളിലുള്ളവര്‍ തങ്ങളുടെ വീട്ടിലേക്ക് ചെലവിനുള്ള പണം അയച്ചുകൊടുക്കുക പതിവാണ്. ചിലപ്പോള്‍ ആ പണം വെച്ചുകൊണ്ടാകും വീട്ടുകാര്യങ്ങള്‍ ഓടുന്നത് തന്നെ. ഇവരെല്ലാംതന്നെ ആ പണം എങ്ങനെ ചെലവാകുന്നു, എവിടെയെല്ലാം ചെലവ് കൂടുന്നു എന്നറിയാനായി കണക്ക് എഴുതിവെയ്ക്കും. കൃത്യമായി പണം വിനിയോഗിക്കാൻ ഈ കണക്കുകള്‍ സഹായിക്കും എന്ന കാര്യത്തിലും തര്‍ക്കമില്ല.
എന്നാല്‍ ഇത്തരത്തില്‍ കണക്ക് ചോദിച്ചതിന് ഭാര്യ ഭര്‍ത്താവിനെ കെട്ടിയിട്ട് തല്ലിയ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ കാൻപൂരിലാണ് സംഭവം. ഭാര്യയും ഭാര്യയുടെ സഹോദരിയും ചേര്‍ന്നാണ് യുവാവിനെ തല്ലിച്ചതയ്ക്കുന്നത്. താൻ അയച്ച പണം എങ്ങനെ ചെലവഴിച്ചുവെന്ന് ചോദിച്ചതിനാണ് ശിവകുമാര്‍ എന്ന യുവാവ് ക്രൂരമര്‍ദ്ദനം ഏല്‍ക്കുന്നത്.
ബനാറസിലാണ് ശിവകുമാറുടെ താമസം. സഹോദരനോടൊപ്പം വണ്ടിയില്‍ കുല്‍ഫി വില്‍ക്കുന്ന ജോലിയാണ് ഇയാള്‍ക്ക്. ഇത്തരത്തില്‍ ജോലിചെയ്തുകിട്ടുന്ന തുച്ഛമായ പണത്തില്‍നിന്ന് മിച്ചംപിടിച്ച ശേഷം ബാക്കി വീട്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ വീട്ടിലേക്ക് വന്ന ശിവകുമാര്‍ തന്നോട് ചോദിക്കാതെത്തന്നെ തന്റെ ഭാര്യ എട്ട് കിന്റല്‍ ഗോതമ്ബ് വിറ്റതായി കണ്ടെത്തി. താൻ ബനാറസില്‍ നിന്നയച്ച 32000 രൂപ എന്തുചെയ്തെന്നും ചോദിച്ചു. ഇത്രയും കേട്ടതോടെ ദേഷ്യം വന്ന ഭാര്യയും സഹോദരിയും ചേര്‍ന്ന് ശിവകുമാറിന്റെ കൈകള്‍ കെട്ടിയിട്ട് വടികൊണ്ട് പൊതിരെ തല്ലുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതിനകം നിരവധി പുരുഷന്മാര്‍ ഈ വീഡിയോക്ക് താഴെ പുരുഷന്മാര്‍ക്ക് നീതി വേണമെന്ന ആവശ്യവുമായി രംഗത്തുവന്നുകഴിഞ്ഞു. അതേസമയം ശിവകുമാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.