ഓടിക്കൊണ്ടിരുന്ന കാര്‍ റോഡ് പിളര്‍ന്നുണ്ടായ കുഴിയിലേക്ക് താഴ്‍ന്നു. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ലഖ്‌നൗവിലെ ബല്‍റാംപൂര്‍ ആശുപത്രിക്ക് സമീപമുള്ള വസീര്‍ഗഞ്ച് പ്രദേശത്താണ് അപകടം. ഒരു ടാക്സി കാര്‍ ഓടിക്കൊണ്ടിരിക്കെ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ കുടുങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലഖ്‌നൗ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എല്‍എംസി) അധികാരപരിധിയില്‍ വരുന്ന റോഡിലെ കുഴിയിലേക്ക് വാഹനം വൻതോതില്‍ ചരിഞ്ഞതായി കാണിക്കുന്ന സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റില്‍ വൈറലായത്.
കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെയാണ് സംഭവം. ലഖ്‌നൗവിലെ ക്രിസ്ത്യൻ കോളേജിന് സമീപത്ത് നിന്ന് കാര്‍ കടന്നുപോകുമ്ബോള്‍ റോഡ് പെട്ടെന്ന് തകരുകയായിരുന്നു. പെട്ടെന്നുള്ള സംഭവത്തില്‍ ഡ്രൈവര്‍ക്ക് പ്രതികരിക്കാൻ സമയം നല്‍കാതെ കാര്‍ വലിയ ഗര്‍ത്തത്തിലേക്ക് ചരിഞ്ഞു. കാറിന്റെ മുൻഭാഗം വലിയ ഗര്‍ത്തത്തിലേക്ക് ചെരിഞ്ഞെങ്കിലും കാര്‍ പൂര്‍ണമായി ഗര്‍ത്തത്തിലേക്ക് വീഴാത്തതിനാല്‍ ഡ്രൈവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അല്‍പസമയത്തിനുള്ളില്‍, ഓടിക്കൂടിയ ആളുകളാണ് ഡ്രൈവറെ രക്ഷിച്ചത്.
രാത്രിയും പകലും വിവിധ ലൈറ്റ്-ഹെവി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡായതിനാല്‍ യാത്രികരുടെ ജീവന് ഭീഷണിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ആശുപത്രിക്ക് സമീപം റോഡ് തകര്‍ന്ന വിവരം അറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തി. കഴിഞ്ഞ മൂന്ന് നാല് ദിവസമായി പെയ്യുന്ന തുടര്‍ച്ചയായ മഴയ്ക്ക് അപകടത്തില്‍ റോഡ് തകര്‍ന്നതില്‍ പങ്കുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അവര്‍ പറഞ്ഞു.
അതേസമയം ഇടവിട്ടുള്ള മഴ ലഖ്‌നൗ മുനിസിപ്പല്‍ കോര്‍പ്പറേഷൻ റോഡുകളെ താറുമാറാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളക്കെട്ട് കാരണം തകരാറിലായതും അടഞ്ഞുകിടക്കുന്നതുമായ നഗരത്തിലെ ഡ്രെയിനേജ് സംവിധാനം കൂടുതല്‍ തകര്‍ന്നു. ജാൻകിപുരം, അലിഗഞ്ച്, ദാലിബാഗ്, ലാല്‍ബാഗ്, കൈസര്‍ബാഗ്, വസീര്‍ഗഞ്ച് എന്നിവയുള്‍പ്പെടെ ഒരു ഡസനിലധികം പ്രദേശങ്ങളില്‍ കടുത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടു, മഹാനഗര്‍, പരിവര്‍ത്തൻ ചൗക്ക് എന്നിവ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിന് സാക്ഷ്യം വഹിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.