ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ മണിപ്പുരിനെ കലാപഭൂമിയാക്കിയ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇംഫാല്‍ ആര്‍ച്ച് ബിഷപ് ഡൊമിനിക് ലുമിനോ. മണിപ്പുരില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ടുണ്ടായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെയായിരുന്നെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു.ബിരേൻ സിങ് മുഖ്യമന്ത്രി പദത്തില്‍ തുടരുന്നിടത്തോളം മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാനാകില്ല.
അദ്ദേഹമാണ് കലാപത്തിന്റെ സൂത്രധാരൻ. കലാപകാരികളെ നിയന്ത്രിക്കാൻ ഒരു നടപടിയും കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നില്ല. രണ്ടുമാസത്തിലേറെയായി മണിപ്പൂര്‍ കത്തിയെരിയുമ്ബോഴും മൗനം തുടരുന്ന പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല– ആര്‍ച്ച് ബിഷപ് പറഞ്ഞു.
മണിപ്പുരില്‍ ഭരണസംവിധാനം പൂര്‍ണമായും തകര്‍ന്നെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു. കലാപകാരികള്‍ ആയുധങ്ങളുമായി റോന്തുചുറ്റുകയാണ്. പട്ടാളത്തിനും പൊലീസിനും നിയന്ത്രിക്കാനാകുന്നില്ല. മെയ്ത്തീ, കുക്കി വിഭാഗങ്ങളിലെ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്.
മെയ്ത്തീ വിഭാഗം മാത്രമുള്ള മേഖലകളില്‍പ്പോലും ആ വിഭാഗത്തിലെ ക്രൈസ്തവരും ക്രൈസ്തവസ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നത് നിഷ്കളങ്കമായി കാണാനാകില്ല. മെയ്ത്തീ വിഭാഗക്കാരായ ക്രൈസ്തവര്‍ ആരാധന നടത്തിയിരുന്ന 247 പള്ളി തകര്‍ക്കപ്പെട്ടു. ആകെ നാന്നൂറിനടുത്ത് പള്ളി തകര്ക്കപ്പെട്ടെന്നും- ആര്‍ച്ച് ബിഷപ് പറഞ്ഞു.