2024 ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പി. അവരുടെ ആവനാഴിയിലെ അടുത്ത ആയുധവും പുറത്തെടുത്തിരിക്കുകയാണ്. ഏക സിവില്‍ കോഡ് (യു.സി.സി.) എന്ന വിവാദനിയമം എത്രയും വേഗം നടപ്പാക്കണമെന്ന വ്യഗ്രതയിലാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും. ഏകീകൃത വ്യക്തി നിയമവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള കേന്ദ്ര നിയമ കമ്മീഷൻ ഉത്തരവും പിന്നാലെ ഇതിനെ അനുകൂലിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
വിവാദങ്ങള്‍ക്കിടെ, യു.സി.സിയെ അനുകൂലിക്കുന്നവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നമ്ബര്‍ നല്‍കി എന്ന വാദവുമായി ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. മൊബൈല്‍ നമ്ബര്‍ അടക്കമുളള ഈ സന്ദേശം വാട്സ്‌ആപ്പില്‍ വ്യാപകമാണ്. ഇതിലെ വാസ്തവം എന്തെന്ന് പരിശോധിക്കുന്നു.
രാജ്യത്ത് ഏകീകൃത വ്യക്തിനിയമം നടപ്പാക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും ഇതിനായി രാജ്യത്തെ പൗരന്മാരോട് അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുടങ്ങുന്ന ഒരു സന്ദേശമാണ് പ്രചരിക്കുന്നത്. അഭിപ്രായം രേഖപ്പെടുത്താൻ ഒരു ഫോണ്‍ നമ്ബറും ഇതിനോടൊപ്പം നല്‍കിയിട്ടുണ്ട്. 9090902024 എന്ന ഈ നമ്ബറില്‍ ഒരു മിസ്ഡ് കോള്‍ നല്‍കിയാല്‍ യു.സി.സിയെ അനുകൂലിക്കുന്നതായി അഭിപ്രായം രേഖപ്പെടുത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ജൂലൈ ആറ് ആണെന്നും ഇതിലുണ്ട്. . അന്വേഷണത്തില്‍, 2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. നടത്തുന്ന മിസ്ഡ് കോള്‍ ക്യാമ്ബയിനിനെ കുറിച്ചുള്ള വാര്‍ത്തകളില്‍ ഇതേ നമ്ബര്‍ കണ്ടെത്തി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നതിനായി മിസ്ഡ് കോള്‍ ചെയ്യേണ്ട നമ്ബറാണ് 9090902024 എന്നത്. ഇതില്‍ കോള്‍ ചെയ്താല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പിന്തുണച്ചതിനു നന്ദി അറിയിക്കുന്ന ഒരു എസ്.എം.എസ്. ലഭിക്കും.സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയുന്നതിന് വേണ്ടി തയാറാക്കിയ http://9yearsofseva.bjp.org എന്ന പ്രത്യേക വെബ്സൈറ്റിന്റെ ലിങ്കും ഇതിലുണ്ട്. മോദി സര്‍ക്കാരിന്റെ ഒൻപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഇങ്ങനെയൊരു ക്യാമ്ബയിൻ ആരംഭിച്ചത്.
ഏകീകൃത വ്യക്തിനിയമവുമായി ബന്ധപ്പെട്ട് അനുകൂല അഭിപ്രായം രേഖപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മൊബൈല്‍ നമ്ബര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന പ്രചാരണം വ്യാജമാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒൻപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ബി.ജെ.പി. നടത്തുന്ന മിസ്സ്ഡ് കോള്‍ ക്യാമ്ബയിന്റെ നമ്ബറാണ് തെറ്റായി പ്രചരിക്കുന്നത്. പ്രചരിക്കുന്ന നമ്ബറില്‍ മിസ്ഡ് കോള്‍ ചെയ്യുന്നത് വഴി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നു എന്ന അഭിപ്രായം രേഖപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളൂ.