പള്ളുരുത്തി: കുര്‍ബാനക്ക് എത്താതിരുന്ന വൈദികനെ നഗ്നരായ യുവാക്കള്‍ക്കൊപ്പം പള്ളിമേടയില്‍ മദ്യലഹരിയില്‍ കണ്ടെത്തി. ചെല്ലാനം കണ്ണമാലിയിലെ ഒരു പള്ളിയിലെ വൈദികനെയാണ് വിശ്വാസികള്‍ ലഹരിയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം.
സുഖമില്ലെന്ന കാരണം പറഞ്ഞാണ് വൈദികൻ കുര്‍ബാന ഒഴിവാക്കിയത്. ഇതില്‍ പന്തികേട് തോന്നി വിശ്വാസികള്‍ പള്ളിമേടയില്‍ കയറി നോക്കിയപ്പോള്‍ കണ്ടത് വികാരി മദ്യപിച്ച് മൂന്ന് യുവാക്കള്‍ക്കൊപ്പം കിടക്കുന്നതാണ്.വൈദികന്റെ മുറി പരിശോധിച്ച വിശ്വാസികള്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെടുത്തു. ഇത് വലിയ പ്രതിഷേധത്തിനും ഒച്ചപ്പാടിനും ഇടയാക്കി. നാട്ടുകാര്‍ പൊലീസിനെ സംഭവം അറിയിച്ചു. കണ്ണമാലി പൊലീസ് സ്ഥലത്തെത്തി വികാരിയേയും യുവാക്കളെയും സ്റ്റേഷനിലേക്ക് മാറ്റി.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. ഇടവകയില്‍ നടന്ന മറ്റൊരു ചടങ്ങില്‍നിന്നും വികാരി ഒഴിഞ്ഞു മാറിയതായി പറയുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. വിശ്വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കണ്ണമാലി പൊലീസ് സ്ഥലത്തെത്തി വൈദികനെയും മൂന്ന് യുവാക്കളെയും സ്റ്റേഷനിലേക്ക് മാറ്റി. വൈദികനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചി രൂപത ബിഷപ് വിദേശയാത്രയില്‍ ആയതിനാല്‍ രൂപത വൈദികനെതിരെ നടപടി എടുത്തിട്ടില്ല. ബിഷപ് മടങ്ങിവന്ന ശേഷമായിരിക്കും സഭാതലത്തിലുള്ള നടപടി. വിശ്വാസികളുടെ പ്രതിഷേധത്തിന്റെയും പൊലീസ് കാവലില്‍ വൈദികനേയും ചെറുപ്പക്കാരെയും പള്ളിമേടയില്‍ നിന്ന് പുറത്തിറക്കുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.