ടെഹ്റാൻ: ഹിജാബ് ധരിക്കാതെ കുഞ്ഞുമായി ആശുപത്രിയില്‍ എത്തിയ അമ്മയുടെ വീഡിയോ ചിത്രീകരിച്ച മതപുരോഹിതനെ ചീത്തവിളിക്കുന്ന വീഡിയോ വൈറല്‍. ഇറാനിലെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വ്യപകമായി പ്രചരിക്കുന്നത്. ഷിയ പുരോഹിതനുമായി വാക്പോര് നടത്തിയ അമ്മയ്‌ക്കെതിരെ ഇറാനിയൻ ജൂഡീഷ്യറി നിയമനടപടികള്‍ ആരംഭിച്ചു.
വീഡിയോ വിദേശ മാദ്ധ്യമത്തിന് വീഡിയോ അയച്ച് നല്‍കിയതിന് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയതെന്നാണ് സൂചന. ഇറാനിയൻ നഗരമായ കോമിലെ ഒരു ക്ലിനിക്കിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് യുവതി ആശുപത്രിയില്‍ എത്തിയത്.
എന്നാല്‍ തന്റെ ദൃശ്യങ്ങള്‍ മതപുരോഹിതൻ റെക്കോർഡ് ചെയ്യുന്നത് യുവതി കണ്ടു. വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് അവർ രോഷത്തോടെ ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. സംഭവം വിവാദമായതോടെ ഇറാന്റെ ഹിജാബ് നിയമം വീണ്ടും ചർച്ചകളില്‍ നിറയുകയാണ്. 1979 വിപ്ലവത്തിന് ശേഷമാണ് ഇറാനില്‍ ശിരോവസ്ത്രം നിർബന്ധമായത്.