തമിഴ്നാട് കന്യാകുമാരിയില്‍ മുൻ പള്ളികമ്മിറ്റി അംഗത്തെ പള്ളിമേടയില്‍ വച്ച് അടിച്ചു കൊലപ്പെടുത്തി. മൈലോഡ് സെന്‍റ് മൈക്കിള്‍സ് കത്തോലിക്ക ദേവാലയത്തിലാണ് സംഭവം നടന്നത്. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരനായ സേവ്യർ കുമാറാണ് കൊല്ലപ്പെട്ടത്. അയണ്‍ ബോക്സ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
പള്ളിയില്‍ ഫണ്ട് തിരിമറി നടക്കുന്നതായി കൊല്ലപ്പെട്ട സേവ്യർ മുന്‍പ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ ജോലി ചെയ്തിരുന്ന സേവ്യറിന്റെ ഭാര്യയെ സസ്പെൻഡ് ചെയ്തു. സേവ്യർ നേരിട്ടെത്തി മാപ്പെഴുതി നല്‍കിയാലെ സസ്പെൻഷൻ പിൻവലിക്കു എന്നായിരുന്നു പള്ളി വികാരി റോബിൻസണിന്‍റെ നിലപാട്. ഇതിനായി സേവ്യർ പള്ളിമേടയില്‍ എത്തിയപ്പോഴാണ് വികാരിയും പള്ളി കമ്മിറ്റി അംഗങ്ങള്‍ ചേർന്ന് ഇയാളെ ആക്രമിച്ചത്.
ആക്രമണത്തില്‍ സേവ്യര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പള്ളി വികാരി റോബിൻസണ്‍ ഉള്‍പ്പെടെ 13 പേർ ഒളിവില്‍ പോയി. പള്ളിമേടയിലെ സിസിടിവി ഹാർഡ് ഡിസ്കുമായാണ് ഇവർ സ്ഥലം വിട്ടത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജതമാക്കി.