വ്യവസായ സൗഹൃദ കേരളത്തിന്റെ സമകാലിക യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് വ്യവസായിയുടെ തുറന്ന കത്ത്. കൊച്ചിയില്‍ സിപിഎം നേതാക്കളില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് തുറന്ന് പറഞ്ഞ് വ്യവസായി. ഫാല്‍ക്കൻ ഇൻഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ് എംഡി എൻഎ മുഹമ്മദ് കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കി തുറന്നകത്തിന്റെ രൂപത്തില്‍ മരണക്കുറിപ്പ് എഴുതിയത്. തനിക്ക് വധ ഭീഷണി ഉണ്ടെന്നും കൊല്ലപ്പെടുകയാണെങ്കില്‍ സിപിഎം നേതാക്കളുടെ പേരില്‍ കേസെടുക്കണമെന്നും കത്തില്‍ പറയുന്നു.
മുൻസിപ്പല്‍ ചെയര്‍മാൻ, ഏരിയാ സെക്രട്ടറി, മന്ത്രി എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് മുഹമ്മദ് കുട്ടിയുടെ ആരോപണം. കമ്ബനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതാക്കള്‍ തടസം നില്‍ക്കുന്നവെന്നാണ് ആരോപണം. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഹമ്മദ് കുട്ടിയും സിപിഎമ്മും തമ്മില്‍ കുറച്ചു കാലമായി സംഘര്‍ഷം നിലനില്‍ക്കുകയാണ്.
ജീവനു ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ നിരസിച്ചതോടെ ആശങ്കയിലാണ് കഴിയുന്നത്. ദാരുണമായ അന്ത്യം തനിക്ക് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതിനാലാണ് കത്ത് മരണക്കുറിപ്പായി സമര്‍പ്പിക്കുന്നത് എന്നും. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉചിതമായ നടപടിയെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും മുഹമ്മദ് കുട്ടി പറയുന്നു.
കണ്ടെയ്നര്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗും തൊഴിലാളികള്‍ക്ക് വേണ്ടി സൗകര്യങ്ങളും ഏര്‍പ്പെടുത്തിയ കേരളത്തിലെ ആദ്യ കമ്ബനിയാണ് ഏലൂരിലെ ഫാല്‍ക്കൻ ഇൻഫ്രാസ്ട്രക്ചേഴ്സ്. കണ്ടെയ്നര്‍ റോഡില്‍ ഇരുപതേക്കറോളം വ്യാപിച്ച് കിടക്കുന്ന ഭൂമിയിലാണ് പാര്‍ക്കിംഗ് സ്റ്റേഷൻ സ്ഥാപിച്ചത്. ഈ ഭൂമിയില്‍ ഒരേക്കര്‍ എൻപത്തിനാല് സെന്‍റ് സ്ഥലം മണ്ണിട്ട് നികത്താൻ തുടങ്ങിയതോടെയാണ് പ്രാദേശിക സിപിഎം നേതൃത്വം എതിര്‍പ്പുമായി രംഗത്തെത്തിയത്.