എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണത്തില്‍ ഊർക്കടവില്‍ കരാട്ടെ സ്ഥാപനം നടത്തുന്ന സിദിഖ് അലിയെയാണ് വാഴക്കാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം പരാതി നല്‍കിയിരുന്നു. പിന്നാലെ ഇന്നലെ രാത്രിയോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സിദ്ദീഖലി നേരത്തെയും പോക്സോ കേസില്‍ റിമാൻഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാർഥിനിയുടെ മൃതദേഹം രാത്രി 7 മണിയോടെ 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.
ഏതാനും ദിവസം മുൻപ് കൊച്ചിയിലെ പ്രമുഖ ജിംനേഷ്യത്തെക്കുറിച്ച് സമാനമായ ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. ജിംനേഷ്യത്തിലെ നിലവിലെ ഹെഡ് കോച്ചും, പ്രമുഖ ഫൈറ്ററുമായ വ്യക്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൂഷണം ചെയ്തു എന്നാണ് റെഡ്ഡിറ്റ് ഉപഭോക്താവ് സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ കുറിച്ചത്. ട്രെയിനിങ്ങിനായി ജിമ്മിലെത്തിയ പെൺകുട്ടിയാണ് ചൂഷണത്തിന് വിധേയയായത് എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
ആധുനിക ജിംനേഷ്യങ്ങളിൽ കോച്ചിംഗ് നൽകുന്ന ആളുകൾ എത്രമാത്രം സ്ത്രീലമ്പടന്മാരും, കാപട്യ ക്കാരുമാണ് എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് കുറിപ്പെഴുതുന്നത് എന്നാണ് ഉപഭോക്താവ് തന്റെ റെഡ്ഡിറ്റ് കുറിപ്പിൽ ആമുഖമായി പറയുന്നത്. ഇതൊരു ഗോസിപ്പ് അല്ല മറിച്ച് ഇത്തരം ജിംനേഷ്യങ്ങളിൽ അല്ലെങ്കിൽ ഫിറ്റ്നസ് സെന്ററുകളിൽ പോകുന്ന പെൺകുട്ടികൾ ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.
എറണാകുളം പാടിവട്ടത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ഇവിടെ ജൂനിയർ ട്രെയിനർ ആയി ആരംഭിച്ച്, പിന്നീട് ഫൈറ്ററായി ഇപ്പോൾ ഹെഡ് കോച്ച് ആയി മാറിയ കോഴിക്കോട് സ്വദേശിയായ വ്യക്തിയാണ് ആരോപണ വിധേയൻ. ഈ സ്ഥാപനം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും, നിയമലംഘനം നടത്തി അനധികൃത കെട്ടിട നിർമ്മാണം നടത്തിയിട്ടുണ്ട് എന്നും ആരോപണമുണ്ട്. നിയമങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി വേണമെന്ന് ആവശ്യവും സജീവമാകുകയാണ്.