എംജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 ബിരുദ- പിജി സർട്ടിഫിക്കറ്റുകൾ കാണാതായി. 100 ബിരുദ സർട്ടിഫിക്കറ്റുകളും, 54 പിജി സർട്ടിഫിക്കറ്റുകളുമാണ് അതീവ സുരക്ഷാ വിഭാഗമായ പരീക്ഷ ഭവനിൽ നിന്നു നഷ്ടമായത്. വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സി. ടി. അരവിന്ദകുമാർ വിവരം സ്ഥിതീകരിച്ചു.
പോലീസിൽ പരാതി നൽകുമെന്നു പരീക്ഷ കൺട്രോളർ ഡോ. സി. എം. ശ്രീജിത്ത് പറഞ്ഞു. എന്നാൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുടെ എണ്ണം ഇവർ പറയുന്നില്ല. പരീക്ഷാ ഭവനിലെ അന്വേഷണ റിപ്പോർട്ട് ഇന്നലെ വിസിക്കും, രജിസ്ട്രാർക്കും കൈമാറി. നഷ്ടപ്പെട്ട സർട്ടിഫിക്കരുടെ എണ്ണം പോലും പറയാൻ സാധിക്കുന്നില്ല എന്നാണ് വിവരം.
പിന്നിൽ ജീവനക്കാർ അടങ്ങുന്ന വൻ റാക്കറ്റ്?
എം ബി എ വിദ്യാർത്ഥിയെ പാസാക്കാം എന്ന വാഗ്ദാനം ചെയ്തു കൈക്കൂലി വാങ്ങിയതിന് മുൻപ് എംജി സർവകലാശാലയിലെ ജീവനക്കാരിയെ വിജിലൻസ് പിടികൂടിയിരുന്നു. പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥിക്ക് വിജയിച്ചു എന്ന് ചൂണ്ടിക്കാട്ടി മാർക്ക് ലിസ്റ്റും ഡിഗ്രി സർട്ടിഫിക്കറ്റും നൽകാമെന്നാണ് ഇവർ വാഗ്ദാനം ചെയ്തിരുന്നത്. അന്ന് തന്നെ സർവ്വകലാശാലയിൽ വിദ്യാർത്ഥികളിൽ നിന്ന് വൻ തുക ഈടാക്കി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന റാക്കറ്റ് ജീവനക്കാരുടെയും ഭരണാധികാരികളുടെയും ഒത്താശയുടെ പ്രവർത്തിക്കുന്നുണ്ട് എന്ന ആരോപണം ഉയർന്നിരുന്നു.
സംസ്ഥാനത്ത് എമ്പാടും വ്യാജ പരീക്ഷാ സർട്ടിഫിക്കറ്റുകളുടെ പേരിൽ ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് എംജി സർവകലാശാലയും പെട്ടെന്ന് വെളിപ്പെടുത്തൽ നടത്തിയത് എന്നതും ശ്രദ്ധേയമാണ്. ഏതെങ്കിലും കാരണവശാൽ പിടികൂടിരുന്നതിനു മുമ്പ് രേഖകൾ നഷ്ടപ്പെട്ടു എന്ന് റിപ്പോർട്ട് ചെയ്ത വാർത്ത പുറത്തുവിട്ടതാണോ എന്ന് സംശയവും നിലനിൽക്കുന്നു. സമഗ്രമായ ഒരു അന്വേഷണം നടന്നെങ്കിൽ മാത്രമേ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ഇത്തരം ദുഷ്പ്രവണ കളെ കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ പുറത്തുവരികയുള്ളൂ.