ഗുവാഹത്തി: ത്രിപുരയില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ ‘പ്രതിബാദി കലാം’ ദിനപത്രത്തിന്‍റെ ഓഫിസിനും നേരെയും അക്രമം. നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ആക്രമണമെന്നാണ് പരാതി.
സംസ്ഥാനത്ത് തുടരുന്ന ബി.ജെ.പി -സി.പി.എം സംഘര്‍ഷത്തിന് പിന്നാലെയാണ് ബുധനാഴ്ച വന്‍ അക്രമ സംഭവങ്ങള്‍ക്ക് ത്രിപുര സാക്ഷ്യം വഹിച്ചത്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തീയിട്ട് നശിപ്പിച്ചിരുന്നു.
പ്രതിബാധി കലാമിന്‍റെ ഓഫിസിലെ രേഖകളും ഉപകരണങ്ങളും നശിപ്പിക്കുകയും ബൈക്കുകളും കാറുകളും അഗ്നിക്കിരയാക്കുകയും ചെയ്തതായി പ്രതിബാധി കലാം എഡിറ്ററും പബ്ലിഷറുമായ അനല്‍ റോയ് ചൗധരി നല്‍കിയ പരാതിയില്‍ പറയുന്നു. നാലോളം മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എല്ലാ രേഖകളും കമ്പ്യൂട്ടറുുകളും സി.സി.ടി.വി ക്യാമറകളും നശിപ്പിച്ചു. അതേസമയം പൊലീസ് സംഘം കാഴ്ചക്കാരായി നിന്നുവെന്നും പരാതിയുയർന്നിട്ടുണ്ട്.
ലാത്തിയും മുര്‍ച്ഛയുള്ള ആയുധവുമായാണ് ഗുണ്ടകള്‍ ഓഫിസിലെത്തിയത്. ഞങ്ങളുടെ മാധ്യമപ്രവര്‍ത്തകനായ പ്രസന്‍ജിത് സാഹക്ക് തലയുടെ പിറകില്‍ മൂര്‍ച്ഛയുള്ള ആയുധംകൊണ്ട് മുറിവേറ്റു. പരിക്ക് ഗുരുതരമാണ് -ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
പത്രസ്ഥാപനത്തിന് നേരെ നടന്ന അതിക്രമത്തില്‍ ഉടന്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. 12 മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നീതിക്കായി വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഗര്‍ത്തല പ്രസ് ക്ലബ് സെക്രട്ടറി പ്രണബ് സര്‍ക്കാര്‍ പറഞ്ഞു.
സംസ്ഥാനത്ത് രണ്ടുദിവസമായി തുടരുന്ന ആക്രമത്തിനിടെ സി.പി.എം ഓഫിസുകള്‍ക്ക് തീയിട്ടിരുന്നു. ‘രണ്ടര വര്‍ഷത്തിലേറെയായി പൂട്ടിയിട്ടിരുന്ന ഞങ്ങളുടെ ലോക്കല്‍ കമ്മിറ്റി ഓഫിസ് ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ വാഹനങ്ങള്‍ തകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു’ -സി.പി.എമ്മിന്‍റെ ബിജാന്‍ ധര്‍ പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പി നടത്തിയ റാലിക്ക് പിന്നാലെയായിരുന്നു അക്രമം.
കഴിഞ്ഞ ദിവസം വിവിധയിടങ്ങളില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സര്‍ക്കാറിനെ സ്വന്തം മണ്ഡലമായ ധന്‍പൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. ധന്‍പൂരിലെ കതാലിയയില്‍ ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന്‍റെ വാഹനവ്യൂഹത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ പ്രദേശത്ത് സംഘടിക്കുകയും മണിക് സര്‍ക്കാറിന് സംരക്ഷണ കവചം ഒരുക്കുകയും ചെയ്തു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷം വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു.