പുതുവത്സരം ആഘോഷിക്കാന്‍ കൂട്ടുകാരുമൊത്ത് ഗോവയിലേക്ക് പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. വൈക്കം കുലശേഖരമംഗലം കടൂക്കര സന്തോഷ് വിഹാറില്‍ സഞ്ജയ് സന്തോഷിന്റെ (19) മൃതദേഹമാണ് ഗോവയിലെ കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയത്. കാണാതായ വിവരമറിഞ്ഞ് സഞ്ജയ് സന്തോഷിന്റെ പിതാവും സുഹൃത്തും ഗോവയിലെത്തിയിരുന്നു. ഇവരാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഒന്നാം തീയതി പുലര്‍ചെ മുതലാണ് സഞ്ജയ്യെ ഗോവയില്‍നിന്നു കാണാതായതെന്നാണ് സുഹൃത്തുക്കള്‍ വീട്ടുകാരെ അറിയിച്ചിരുന്നത്. തുടര്‍ന്ന് ഇതുസംബന്ധിച്ച്‌ വീട്ടുകാര്‍ ഗോവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഡിസംബര്‍ 29നാണ് സഞ്ജയും കൂട്ടുകാരും അയല്‍വാസികളുമായ കൃഷ്ണദേവ് (20), ജയകൃഷ്ണന്‍ (20) എന്നിവരും പുതുവത്സരം ആഘോഷിക്കാന്‍ ഗോവയിലേക്ക് പോയത്. 30ന് പുലര്‍ചെയാണ് മൂവര്‍ സംഘം ഗോവയിലെ തിവിം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് അവിടെ മുറിയെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

31ന് രാത്രിയില്‍ വകത്തൂര്‍ ബീചിലെ ഡാന്‍സ് പാര്‍ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സഞ്ജയ്യെ കാണാതാകുന്നത്. കൂട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച് ഓഫ് ആയിരുന്നു. കൃഷ്ണദേവും ജയകൃഷ്ണനും ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് സഞ്ജയ്യെ കാണാതായ വിവരം ഇരുവരും ചേര്‍ന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു. ബിന്ദു ആണ് സഞ്ജയ്യുടെ മാതാവ്. സഹോദരന്‍: സചിന്‍. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക