ഒരു വർഷം മുൻപ് തായ്‌ലൻഡില്‍ നിന്നും കാണാതായ മോഡലിന്റെ മൃതദേഹം ബഹ്‌റൈനിലെ മോർച്ചറിയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കയ്കാൻ കയ്‌നാകം എന്ന 31 കാരിയായ മോഡലിന്റെ മൃതദേഹമാണ് ഒരു വർഷത്തെ തിരച്ചിലിനു ശേഷം ബഹ്‌റൈനിലെ മോർച്ചറിയില്‍ കണ്ടെത്തിയിരിക്കുന്നത്. കയ്കാന്‍ ജോലി തേടിയാണ് തായ്‌വാനില്‍ നിന്നും മൂന്നുവർഷം മുൻപ് ബഹ്‌റൈനില്‍ എത്തിയത്.
അവിടെ ഒരു റസ്റ്ററന്റില്‍ ജോലി ചെയ്യുകയായിരുന്നു. സമൂഹമാധ്യമത്തില്‍ സജീവമായിരുന്ന കയ്കാന്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. കയ്കാന്‍ ബഹ്‌റൈനില്‍ തന്റെ പുരുഷ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നതെന്നാണ് അറിയിച്ചിരുന്നത്.2023 ഏപ്രില്‍ മുതല്‍ കയ്കാന്റെ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ കാണാതായി.
ശേഷം ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കയ്കാന്റെ കുടുംബം ജനുവരിയില്‍ തായ് എംബസിയുടെ സഹായം തേടുകയും തുടർന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ മോർച്ചറിയില്‍ ഒരു ഏഷ്യൻ യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി ഏപ്രില്‍ മാസത്തില്‍ അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു.
ഒടുവില്‍ കാലിലെ ടാറ്റൂ നോക്കിയാണ് കുടുംബം കയ്കാന്റെ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് അധികൃതർ അറിയിച്ചു. റിപ്പോർട്ട് അനുസരിച്ചു മരണ കാരണം വിഷം കലർന്ന മദ്യം കഴിച്ചതാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.