തിരുവനന്തപുരം: വിഡി സതീശനെ ലീഡറായി വിശേഷിപ്പിച്ച് തിരുവനന്തപുരം ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പടുകൂറ്റൻ ഫ്ലക്സ് ബോർഡുകൾ ഉയർന്നതിന് പിന്നാലെ പ്രതിപക്ഷനേതാവിനെതിരെ പരോക്ഷ വിമർശനക്കവിതയുമായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്.

യൂത്ത് കോൺ​ഗ്രസ് ഭാരവാഹി എൻ.എസ്. നുസൂറാണ് ഒരു കവിത ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് സതീശനെതിരെ വിമർശനം ഉയർത്തുന്നത്. കോൺ​ഗ്രസിന്റെ ഉരുക്കുകോട്ടയായ തൃക്കാക്കരയിലെ വിജയത്തിന് എന്തിനാണ് അപര പിതൃത്വം ഏറ്റെടുക്കുന്നത് എന്നുള്ള വിമർശനമാണ് അദ്ദേഹം ഉയർത്തുന്നത്. പാഠം ഒന്ന്, കവിത, പഠിക്കാനുണ്ടേറെ എന്ന തലക്കെട്ടോടെയാണ് കവിത ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പഠിക്കാനുണ്ടിനിയുമേറെ …
കോട്ടയെന്നാലത്‌ ഉരുക്കുകോട്ട..
ആര് തകർത്താലും തകരാത്തൊരുരുക്കുകോട്ട…
തകർക്കാൻ നോക്കിയോർ സ്വയം തകർന്നോരുരുക്കുകോട്ട..
പിന്നെന്തിനതിനൊരു – അപരപിതൃത്വമെന്നതത്ഭുതം..
പഠിക്കാനുണ്ടേറെ….
ഞാനെന്നെ- നേതാവെന്നുവിളിച്ചാലാവുമോ ഞാനൊരു നേതാവെന്നോർക്കണം..
ആയിരംപേരൊന്നിച്ചുവിളിച്ചാലാവണം ഞാനൊരുനേതാവെന്നതും ചരിത്രം..
അങ്ങനൊരുനേതാവുണ്ടതിൻ-
ഫലമാണിങ്ങനൊരു വിജയമെന്നോർക്കണം നമ്മൾ.
പഠിക്കാനുണ്ടിനിയുമേറെ..
പച്ചപ്പിനെ സ്നേഹിച്ചോൻ…
വ്യവസ്ഥിതിയെ പഠിപ്പിച്ചോൻ..
സ്ത്രീസുരക്ഷയ്ക്കായ് വാദിച്ചോൻ..
കുടുംബവാഴ്ചയെ പുച്ഛിച്ചോൻ…
തെറ്റിനെതിരെ വിരൽചൂണ്ടിയോൻ..
ഒറ്റപ്പെടുത്തിയവർക്കൊരു മറുപടി
മൃത്യുവിൽ നല്കിയോൻ…
ഇനിയും പഠിക്കാനുണ്ടേറെ.. –

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫെയ്സ്ബുക്കിൽ കുറിച്ച വിമർശനക്കവിതയാണിത്.

കേരളത്തിൽ ഒരേയൊരു ലീഡർ മാത്രമാണുള്ളതെന്നും അത് കെ. കരുണാകരനാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. തിരുവനന്തപുരത്തെത്തിയ സതീശൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് വിവാദങ്ങൾക്ക് മറുപടി നൽകിയത്. പ്രവർത്തകർ ആവേശത്തിലായതിനാലാണ് തന്റെ ഫ്ലക്സ് ബോർഡ് വെച്ചത്. തന്റെ പേരിലുള്ള ഫ്ലക്സ് ബോർഡുകൾ ഉടൻ നീക്കം ചെയ്യാൻ പ്രവർത്തകർക്ക് നിർദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരുടെയും പ്രവർത്തന ഫലമാണ് തൃക്കാക്കരയിലെ വിജയം. ക്യാപ്റ്റൻ, ലീഡർ വിളികൾ കോൺ​ഗ്രസിനെ നന്നാക്കാൻ വേണ്ടിയല്ല. അത് തനിക്ക് നന്നായി അറിയാം. തെരഞ്ഞെടുപ്പ് ഏകോപനം മാത്രമാണ് താൻ നിർവഹിച്ചത്. ഈ വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം. തൃക്കാക്കരയിലെ ആത്മവിശ്വാസം കൈമുതലാക്കി സംഘടനയുടെ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. പാർട്ടിയിൽ കരുത്തുറ്റ ഒരു രണ്ടാംനിരയും മൂന്നാംനിരയും ഉയർന്നുവരുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും തോറ്റതിന്റെ മറുപടി അദ്ദേഹം തന്നെയാണ് പറയേണ്ടതെന്നും വി.‍ഡി. സതീശൻ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക