ടെക്സാസിലെ ഫ്രീപോര്‍ട്ടിന് സമീപമുള്ള ബീച്ചുകളില്‍ ആയിരക്കണക്കിന് ചത്ത മത്സ്യങ്ങളെ കരയില്‍ കണ്ടെത്തിയതായി ബ്രസോറിയ കൗണ്ടി പാര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രയാൻ ഫ്രേസിയര്‍ പറഞ്ഞു. ചെറുചൂടുള്ള വെള്ളത്തില്‍ ഓക്സിജൻ ലഭ്യത കുറഞ്ഞതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ പതിനായിരക്കണക്കിന് മത്സ്യങ്ങള്‍ ടെക്സസ് ഗള്‍ഫ് തീരത്ത് കരയില്‍ ഒഴുകിയെത്തിയതായും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെങ്കിലും ആയിരക്കണക്കിന് മത്സ്യങ്ങള്‍ കൂടി കരയിലേക്ക് ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രസോറിയ കൗണ്ടി പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.ക്വിന്റാന ബീച്ച് കൗണ്ടി പാര്‍ക്ക് അധികൃതര്‍ ശനിയാഴ്ച നിരവധി ചത്ത മത്സ്യങ്ങള്‍ തീരക്കടലില്‍ പൊങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.
ശാന്തമായ കടലും പ്രദേശത്തെ മേഘാവൃതമായ ആകാശവും സാധാരണയായി കടല്‍ജലത്തിലേക്ക് ഓക്സിജനെ എത്തിക്കുന്ന രീതിയെ തടസ്സപ്പെടുത്തി. തിരമാലകള്‍ വെള്ളത്തിലേക്ക് ഓക്സിജൻ ചേര്‍ക്കുന്നു, മേഘാവൃതമായ ആകാശം പ്രകാശസംശ്ലേഷണത്തിലൂടെ ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള സൂക്ഷ്മജീവികളുടെ കഴിവ് കുറയ്ക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഗള്‍ഫ് തീരത്തെ ജലം ചൂടാകുന്നത് മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നതിന് കാരണമായേക്കാമെന്ന് ഗാല്‍വസ്റ്റണിലെ ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിലെ സീ ലൈഫ് ഫെസിലിറ്റി ഡയറക്ടര്‍ കാറ്റി സെന്റ് ക്ലെയര്‍ പറഞ്ഞു.