മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി. പി.വി ശ്രീനിജിൻ എം. എല്‍.എ നല്‍കിയ കേസിലാണ് നടപടി. അതേസമയം അറസ്റ്റ് തടയണമെന്നവശ്യപ്പെട്ട് ഷാജൻ സ്‌കറിയ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഷാജന്റെ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി.
‘മറുനാടൻ മലയാളി’ ഓണ്‍ലൈൻ പോര്‍ട്ടല്‍ നിരന്തരമായി തനിക്കെതിരെ വ്യക്ത്യാധിക്ഷേപം നടത്തുകയും വ്യാജവാര്‍ത്ത ചമക്കുകയും ചെയ്യുന്നെന്നായിരുന്നു പി.വി. ശ്രീനിജിൻ എം.എല്‍.എയുടെ പരാതി. കുറേ വര്‍ഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണ്. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നു.
ഇതിനെ തുടര്‍ന്നാണ് നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസില്‍ പരാതി കൊടുത്തത്.എഡിറ്റര്‍ ഷാജൻ സ്കറിയ, സി.ഇ.ഒ ആൻ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ഋജു എന്നിവരെ പ്രതികളാക്കിയാണ് എറണാകുളം സെൻട്രല്‍ സ്റ്റേഷനില്‍ എം.എല്‍. എ പരാതി നല്‍കിയത്.