ഓണ്‍ലൈൻ മാധ്യമമായ മറുനാടൻ മലയാളി എഡിറ്ററും ഉടമയുമായ ഷാജൻ സ്കറിയ ഇഡി ഓഫീസില്‍. രേഖകള്‍ സമര്‍പ്പിക്കാൻ വന്നതെന്ന് ഷാജൻ വ്യക്തമാക്കി. കള്ളപ്പണ ഇടപാട് നടന്നെന്ന് ആരോപിച്ച് ഇഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണം. ഷാജനോട് രേഖകള്‍ ഹജരാക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആ രേഖകളുമായി എത്തിയതാണ് എന്ന് ഷാജൻ പറയുന്നു.
ഷാജനെതിരെ നേരത്തെ ഇഡിക്ക് പരാതികള്‍ ലഭിച്ചിരുന്നു. വിദേശ പണമിടപാടില്‍ അടക്കം കള്ളപ്പണ ഇടപാട് നടന്നു എന്നായിരുന്നു പ്രധാനപ്പെട്ട ആരോപണം. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനും വിവര ശേഖരണത്തിന്റെയും ഭാഗമായിട്ടാണ് ഷാജൻ സ്കറിയ ഇഡി ഓഫീസില്‍ എത്തിയിരിക്കുന്നതെന്നാണ് വിവരം. അതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനാണ് വന്നതെന്നാണ് ഷാജനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഷാജനെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് കേസെടുത്തിരുന്നതാണ്. മിക്ക കേസുകളിലും കോടതി നേരിട്ട് ഇടപെടുകയും ജാമ്യം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വിദേശ കള്ളപ്പണ ഇടപാട് ആരോപിച്ചുകൊണ്ട് ഷാജനെതിരെ ഇഡിക്ക് പരാതി ലഭിക്കുകയും ആ പരാതിയുടെ അടിസ്ഥാനത്തില്‍ വിവരശേഖരണം നടത്തുകയും ചെയ്യുന്നത്.