മറുനാടൻ മലയാളി എന്ന ഓൺലൈൻ വാർത്താ മാധ്യമത്തെയും, അതിന്റെ പത്രാധിപർ ഷാജൻ സ്കറിയെയും വൈരാഗ്യ ബുദ്ധിയോടെ പിന്തുടർന്ന് വേട്ടയാടുകയാണ് ഭരണപക്ഷ എംഎൽഎ പി വി അൻവർ. ഒരു മാധ്യമ സ്ഥാപനം നിയമനടപടികൾ നേരിടുന്ന സാഹചര്യങ്ങൾ സ്വാഭാവികമാണ്. രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വസിച്ചു മുന്നോട്ടു പോവുകയും അതിന് വിധേയമായി പ്രവർത്തിക്കുകയും ചെയ്യുന്നിടത്തോളം തെറ്റ് ചെയ്തവരെ ശിക്ഷിക്കാൻ നിയമത്തിന്റെ വഴി തേടാവുന്നതാണ്. അങ്ങനെ മറുനാടൻ മലയാളി എന്ന വാർത്താമാധ്യമത്തിനെതിരെ നിയമത്തിന്റെ വഴി തേടി കോടതിയെ സമീപിച്ചവരിൽ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഉൾപ്പെടെയുള്ളവർ ഉണ്ട്.
എന്നാൽ തന്റെ കൊള്ളരുതായ്കകൾ തുറന്നുകാട്ടിയ ഒരു മാധ്യമ സ്ഥാപനത്തെ അധികാരത്തിന്റെ തണലിൽ നിന്നുകൊണ്ട് സൈബർ ഇടങ്ങളിൽ വെല്ലുവിളിക്കുകയും, അത് പൂട്ടിക്കുമെന്ന് ഭീഷണി മുഴക്കുകയും, അണികളെ ഉപയോഗിച്ച് സൈബർ അറ്റാക്ക് നടത്തി നിശബ്ദനാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തോടുള്ള, മാധ്യമ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. മറുനാടൻ മലയാളിക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഒരു മത പരിവേഷം പോലും പകർന്നു നൽകി പച്ചയായ വർഗീയവിഷം ചീറ്റുകയാണ് ഒരു ഭരണകക്ഷി എംഎൽഎ. ഇതിനെതിരെ ഒരു വാക്കുയതാരാ മാധ്യമങ്ങൾ പോലും തയ്യാറാവുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്.
ഓഫീസിനു താഴെ ചെന്ന് ഫോട്ടോയെടുത്ത് വെല്ലുവിളിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ മറുനാടൻ മലയാളിയുടെ വ്യാജവാർത്തകൾക്ക് ഇരയായ അവർക്ക് വേണ്ടി ഹെൽപ്പ് ലൈൻ തുറക്കുന്നു എന്ന ഫേസ്ബുക്ക് പ്രഖ്യാപനവുമായി പിവി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഒരു കോർഡിനേഷൻ ഉണ്ടാക്കി മറുനാടനെതിരെ നീങ്ങുമെന്നാണ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഒരു കൂട്ടായ പ്രവര്‍ത്തനമായി തന്നെ മുൻപോട്ട് പോയി,നിയമപരമായി തന്നെ ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച്,ഇത്തരം പ്രവണതകളും സ്ഥാപനങ്ങളും ഇല്ലാതാക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്നും ഇരകളായവര്‍ക്ക് നിയമസഹായം ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ ബന്ധപ്പെടാം എന്നും പറയുന്നു. നിലവില്‍ മറുനാടൻ മലയാളിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചവര്‍ കേസ് സംബന്ധമായ വിവരങ്ങള്‍ വാട്ട്സ്‌ആപ്പ് വഴി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുമുണ്ട് പി വി അൻവർ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
Help Desk For Marunadan Malayali Fake News Victims:- "മറുനാടൻ മലയാളി" എന്ന മഞ്ഞപത്രത്തിന്റെ ഇരകളായ നിരവധി ആളുകൾ…
Posted by PV ANVAR on Friday, 9 June 2023
ഇതിനെതിരെ ചെറുത്തുനിൽപ്പ് ഉയർത്തേണ്ടത് നിശബ്ദരായ നിസ്സഹായരായ കേരളീയ സമൂഹമാണ്. കാരണം പ്രത്യാശ നഷ്ടപ്പെട്ടിടത്ത് ഈ വാർത്ത മാധ്യമം ഉയർത്തിയ വിഷയങ്ങൾ പലപ്പോഴും ചർച്ചയായതാണ് പലവിധ കൊള്ളരുതായ്മകൾക്ക് തടയിട്ടത് എന്ന് നാം ഓർക്കണം. നമ്മുടെ സമൂഹത്തിൽ നടക്കുന്ന, ഒരിക്കലും പുറത്ത് അറിയുകയില്ലായിരുന്ന പല ഞെട്ടിക്കുന്ന സംഭവങ്ങളും പുറത്തുകൊണ്ടുവന്നതും മറുനാടൻ മലയാളിയാണ്. ഇവിടെ കൂടെ നിന്നില്ലെങ്കിൽ നഷ്ടം കേരളീയ സമൂഹത്തിന് ആകും. അണ്ണാൻ കുഞ്ഞും തന്നാലായത് എന്നപോലെ ഷാജൻ സ്കറിയക്ക് വേണ്ടി നിലകൊള്ളുക എന്നത് ഓരോ നിസ്സഹായനായ മലയാളിയുടെയും ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിക്കാൻ ആണ് ഈ വാർത്ത.