സംസ്ഥാന കോണ്‍ഗ്രസിലെ പോര് ഒഴിവാക്കാൻ ചര്‍ച്ചയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രമേശ് ചെന്നിത്തലയുമായി ഇപ്പോൾ അദ്ദേഹം കെപിസിസി ഓഫീസില്‍ ചര്‍ച്ച നടത്തുകയാണ്. ഗ്രൂപ്പ് പോര് ഒഴിവാക്കാനാണ് കെപിസിസി പ്രസിഡന്റിന്റെ ശ്രമം. പാര്‍ട്ടിക്കകത്തുള്ളത് ചെറിയ ചെറിയ കാറ്റാണെന്നും പ്രശ്നം പരിഹരിക്കുമെന്നും നേരത്തേ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരാതിക്കാരെ നേരില്‍ കാണുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം രമേശ് ചെന്നിത്തലയുമായി സംസാരിക്കുന്നത്.
ചെന്നിത്തലയുടെ ചിറകിനു കീഴിൽ അഭയം പ്രാപിച്ച് ഉമ്മൻചാണ്ടി കൈവിട്ട എ ഗ്രൂപ്പ് പ്രമുഖർ; മസ്കറ്റ് ഹോട്ടലിൽ യോഗം ചേർന്നു
രമേശ് ചെന്നിത്തല, എംഎം ഹസ്സൻ, ബെന്നി ബെഹനാൻ, ജോസഫ് വാഴക്കൻ, എംകെ രാഘവൻ അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് മസ്ക്കറ്റ് ഹോട്ടലില്‍ യോഗം ചേര്‍ന്നത്. അടുത്തയാഴ്ച നേതാക്കള്‍ ഒരുമിച്ച് ദില്ലിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കും. ഇനി വിട്ടുവീഴ്ചക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഭിന്നതകളെല്ലാം മറന്ന് എ-ഐ ഗ്രൂപ്പുകള്‍ പാര്‍ട്ടിയില്‍ കൈകോര്‍ത്തത്. പഴയ ഗ്രൂപ്പ് പോരിൻറെ കാലമോര്‍മ്മിപ്പിച്ചാണ് രണ്ടും കല്‍പ്പിച്ചുള്ള മുതിര്‍ന്ന നേതാക്കളുടെ യോഗം.
കെസുധാകരനും വിഡി സതീശനുമെതിരെയായിരുന്നു ഇതുവരെയുള്ള പരാതിയെങ്കില്‍, പൊതുശത്രു സതീശൻ മാത്രമെന്നതാണ് ഇപ്പോഴത്തെ നില. വയനാട്ടിലെ ലീഡേഴ്സ് മീറ്റില്‍ മിഷൻ 2024 രാഷ്ട്രീയ രേഖ അവതരിപ്പിച്ച സതീശൻറെ യഥാര്‍ത്ഥ മിഷൻ പാര്‍ട്ടി പിടിക്കലെന്നാണ് ഗ്രൂപ്പുകളുടെ കുറ്റപ്പെടുത്തല്‍. സുധാകരനെ മുൻ നിര്‍ത്തിയുള്ള സതീശൻറെ നീക്കത്തിന് പിന്നില്‍ കെസി വേണുഗോപാലിൻറെ പിന്തുണയുണ്ടെന്നും പരാതിയുണ്ട്. 172 ബ്ലോക്ക് പ്രസിഡണ്ടുമാരെ ചര്‍ച്ചയിലൂടെ തീരുമാനിച്ചപ്പോള്‍ തര്‍ക്കം വന്ന ബാക്കി സ്ഥാനങ്ങളില്‍ ഏകപക്ഷീയ തീരുമാനമെടുത്തെന്നാണ് ആക്ഷേപം. ഉപസമിതി നേതൃത്വത്തിന് വിട്ട പേരുകളില്‍ സുധാകരൻ ചര്‍ച്ചക്ക് ഒരുക്കമായിട്ടും പിടിവാശി സതീശനായിരുന്നു എന്നതാണ് ഗ്രൂപ്പുകളുടെ വിമര്‍ശനം.
സുധാകരൻറെ ആരോഗ്യ പ്രശ്നങ്ങള്‍ മുതലാക്കി ഇഷ്ടക്കാരെ വെക്കുന്നു, ഗ്രൂപ്പുകളെ ഒതുക്കി ഗ്രൂപ്പില്‍ നിന്നും ആളുകളെ ചാടിച്ച് ഒപ്പം നിര്‍ത്തുന്നു എന്നിങ്ങനെ പോകുന്നു കുറ്റപ്പെടുത്തലുകള്‍. എല്ലാം തീരുമാനിക്കുന്നത് പ്രസിഡന്റാണെന്ന് പുറത്ത് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് സതീശൻ.പുനസംഘടനയിലെ തര്‍ക്കങ്ങളില്‍ അന്തിമ തീരുമാനം നേതൃത്വം എടുക്കുന്ന പതിവാണ് ആവര്‍ത്തിച്ചതെന്ന് സതീശൻ അനുകൂലികള്‍ വിശദീകരിക്കുന്നു. പുതിയഗ്രൂപ്പുണ്ടാക്കുന്നുവെന്ന ആക്ഷേപം തള്ളുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലെ നല്ല അന്തരീക്ഷം അനാവശ്യപരാതി ഉന്നയിച്ച് മുതിര്‍ന്ന് നേതാക്കള്‍ ഇല്ലാതാക്കുന്നുവെന്നാണ് വിമര്‍ശനം. സംസ്ഥാനത്ത് പാര്‍ട്ടിയുടെ തിരിച്ചുവരവിനായി ഹൈക്കമാൻഡ് മുൻകൈ എടുത്തുണ്ടാക്കിയ സമവായമാണ് പൊളിഞ്ഞു പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്.