പരാതിക്കാരിയായ യുവതിയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തിയതോടെയാണ് കേരളത്തിലെ പങ്കാളി കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.കോട്ടയത്തെ യുവതി 2022 ജനുവരിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പതിനാലോളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പങ്കാളി കൈമാറ്റത്തിനായി സജീവമാണെന്ന് കണ്ടെത്തുകയും ആറുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നെങ്കിലും കേസ് എങ്ങുമെത്തിയിരുന്നില്ല.അറസ്റ്റിലായ പുരുഷന്മാരുടെ ഭാര്യമാര്‍, തങ്ങള്‍ സ്വമേധയാ ആണ് മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിന് തയ്യാറായത് എന്ന നിലപാടെടുത്തതാണ് അന്വേഷണത്തെ വഴിമുട്ടിച്ചത്.
2022ല്‍ കപ്പിള്‍ മീറ്റ് കേരള എന്ന സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ നടത്തിയ ഇടപാടിനെക്കുറിച്ചായിരുന്നു യുവതിയുടെ പരാതി. ഒൻപതോളം പേരില്‍ നിന്നാണ് പ്രകൃതിവിരുദ്ധ പീഡനമടക്കം ലൈംഗികാതിക്രമങ്ങള്‍ യുവതിയ്‌ക്ക് നേരിടേണ്ടിവന്നത്. യുവതി നല്‍കിയ പരാതിയിലെ വിശദമായ അന്വേഷണത്തില്‍ നൂറുകണക്കിന് പേര്‍ക്ക് ഈ റാക്കറ്റുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചു. ഭര്‍ത്താവടക്കം ഏഴുപേരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയുമുണ്ടായി. ആലപ്പുഴ, എറണാകുളം,കോട്ടയം എന്നിവിടങ്ങളിലുള്ളവരാണ് അന്ന് കറുകച്ചാല്‍ പൊലീസിന്റെ പിടിയിലായത്. എന്നാല്‍, അന്വേഷണം എങ്ങുെത്തിയില്ല. പിടിയിലായവരുടെ ഭാര്യമാര്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന നിലപാടെടുത്തതാണ് അന്വേഷണം വഴിമുട്ടിച്ചത് എന്നാണ് സൂചന.
ഭാര്യമാരെ കെെമാറ്റം ചെയ്യുന്ന സംഘത്തില്‍ ചേരാൻ എത്തുന്ന അവിവാഹിതരില്‍ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ടു മണിക്കൂറിന് 5000 രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് വാങ്ങിയിരുന്നത്. ഭാര്യമാരുമായി വരുന്നവരുടെ പക്കല്‍ നിന്നും പണം വാങ്ങിയിരുന്നില്ല. പകരം അവരുടെ ഭാര്യയെ അടുത്തയാളുടെ ഭര്‍ത്താവ് ഉപയോഗിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഭൂരിഭാഗം ഭാര്യമാരും ഭര്‍ത്താക്കന്മാരും ഉഭയസമ്മതപ്രകാരം തങ്ങളുടെ പങ്കാളികളെ കൈമാറ്റം ചെയ്യുകയായിരുന്നെന്നാണ് പോലീസില്‍ മൊഴി നല്‍കിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞ പങ്കാളി കൈമാറ്റ കേസ് പരാതി നല്‍കിയ യുവതിയുടെ പീഡനക്കേസായി മാത്രം ഒതുങ്ങി. ഭര്‍ത്താവിന്റെ സമ്മതം ഉണ്ടായിരുന്നെന്നും തങ്ങളെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്നുമാണ് പങ്കാളി കൈമാറ്റത്തിനായുള്ള ഗ്രൂപ്പിലെ സ്ത്രീകള്‍ പറയുന്നത്. ലൈംഗിക ആസ്വാദനത്തിനായി തങ്ങള്‍ സ്വമേധയാ തങ്ങള്‍ വന്നതാണെന്നും ഇവര്‍ പറയുന്നു. പങ്കാളി കൈമാറ്റ കേസില്‍ പൊലീസിന് ഇടപെടുന്നതിന് പരിധിയുണ്ടെന്നും, സദാചാര പൊലീസ് ആവാനില്ലെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ ഒരു കേസൊഴികെ ബാക്കിയെല്ലാം അസാധുവാകുന്ന സാഹചര്യമായിരുന്നു.
പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള ദമ്ബതികളുടെ സംഘമായിരുന്നു കോട്ടയത്ത് പിടിയിലായത്. കുടുംബ സുഹൃത്തുക്കള്‍ എന്ന വ്യേജേന വീടുകളില്‍ ഒരുമിച്ച് കൂടി പങ്കാളികളെ പരസ്പരം പങ്കുവെക്കുന്ന രീതിയാണ് ഈ സംഘങ്ങള്‍ക്കുള്ളത്. ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സംഘത്തെ കോട്ടയത്ത് പിടികൂടിയ ശേഷം പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. പരാതിക്കാരിയായ യുവതി പൊലീസിന് നല്‍കിയ മൊഴി ഭയാനകമാണ്. സ്വന്തം ഭര്‍ത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഈ സംഘത്തിന്റെ വലയിലേക്ക് തന്നെ എത്തിച്ചതെന്നാണ് യുവതി പറഞ്ഞിരുന്നത്. കോട്ടയം സ്വദേശിനിയായ 27 കാരിയായ യുവതി ഭര്‍ത്താവിന്റെ മനോവൈകൃതം മൂലം സഹികെട്ടാണ് പൊലീസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തില്‍ 14-നവമാധ്യമ കൂട്ടായ്മകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, കൂടുതല്‍ ആളുകള്‍ പരാതിയുമായി വരാത്തത് അന്വേഷണത്തെ വഴിമുട്ടിച്ചു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഒട്ടേറെ പങ്കാളികളുള്ള സമൂഹമാധ്യമകൂട്ടായ്മകള്‍ തിരിച്ചറിഞ്ഞു. പക്ഷേ പരാതികളൊന്നുമില്ല. നിലവിലെ നിയമപ്രകാരം പരാതി ഇല്ലാതെ കേസെടുക്കാനും കഴിയില്ലെന്ന് പൊലീസും ചൂണ്ടിക്കാട്ടുന്നു.