കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യസമ്മേളനമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പ്രധാന പ്രതിപക്ഷ കക്ഷികളിലെ നേതാക്കളെയും എല്ലാ ഭൂരിഭാഗം പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊറാന്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
എന്നാല്‍ അയല്‍ സംസ്ഥാനമായിട്ട് കൂടി കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിനെയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയ്‌ക്കും ക്ഷണമുണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് ചടങ്ങിലേക്ക് അതിഥികളായി പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചത്.
കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ചുരുക്കം ചില മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കരസ്ഥമാക്കിയാണ് ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി പദത്തിലേറുന്നത്.