ഇടുക്കി: ജില്ലയിലെ ഏറ്റവും തന്ത്രപ്രധാനവും തിരക്കേറിയതുമായ തൊടുപുഴ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെത്തിയ ഇടുക്കിയിലെ ഏക മന്ത്രി റോഷി അഗസ്റ്റിനെ താല്‍ക്കാലിക ഗസ്റ്റ് ഹൗസ് ജീവനക്കാരൻ അപമാനിച്ചു എന്ന് റിപ്പോർട്ട്. മന്ത്രിക്കൊപ്പം എത്തിയ ഗണ്‍മാനും ഡ്രൈവര്‍ക്കും മുറി നല്‍കാന്‍ താല്‍ക്കാലിക ജീവനക്കാരന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം. തിങ്കളാഴ്ച (മെയ് 8) രാത്രിയാണ് സംഭവം ഉണ്ടായത്.

ചൊവ്വാഴ്ച തൊടുപുഴയില്‍ നടക്കുന്ന ചില ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായാണ് മന്ത്രി റോഷി അഗസ്റ്റിനും ഗണ്‍മാനും ഡ്രൈവറും അതിഥി മന്ദിരത്തിലെത്തിയത്. മന്ത്രിക്ക് സ്ഥിരം നല്‍കുന്ന മുറി ആരോപണ വിധേയനായ ബിജുവെന്ന കരാര്‍ ജീവനക്കാരനെത്തി തുറന്ന് നല്‍കി. എന്നാല്‍ ഒപ്പമെത്തിയ ഗണ്‍മാനും ഡ്രൈവര്‍ക്കും മുറി നല്‍കാനാവില്ലെന്ന് ബിജു പറഞ്ഞു. ഇതോടെ മന്ത്രിയുടെ സുരക്ഷാ ഭടനും ഡ്രൈവറും പ്രതിസന്ധിയിലായി. വിഷയം ശ്രദ്ധയില്‍പ്പെട്ട മന്ത്രി നേരിട്ട് വന്ന് സംസാരിച്ചിട്ടും മുന്‍കൂട്ടി ബുക്ക് ചെയ്യാതെ മുറി നല്‍കാനാവില്ലെന്ന നിലപാടില്‍ ബിജു ഉറച്ച്‌ നിന്നു. ഇതോടെ മന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകാതെ വന്നതോടെ മന്ത്രിയും ഒപ്പമെത്തിയ ജീവനക്കാരും അര്‍ദ്ധരാത്രിയില്‍ ഇടുക്കി വനത്തിലൂടെ കട്ടപ്പനയിലേക്ക് മടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗസ്റ്റ് ഹൗസ് അടക്കി വാഴുന്ന ബിജു

അര ഡസനോളം സ്ഥിരം ജീവനക്കാരുള്ള ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ ഏതാനും നാളുകളായി രാവും പകലും ബിജുവിനാണ് പൂര്‍ണ്ണ നിയന്ത്രണം.മലബാര്‍ സ്വദേശിയായ ഗസ്റ്റ് ഹൗസ് മാനേജര്‍ ആഴ്‌ച്ചയില്‍ ഒരു ദിവസം മാത്രമാണ് തൊടുപുഴയില്‍ എത്തുന്നത്. മാനേജരുടെ അഭാവത്തില്‍ മറ്റ് സ്ഥിരം ജീവനക്കാരാണ് ചാര്‍ജ്ജ് വഹിക്കേണ്ടത്. എന്നാല്‍ അത്തരം നിയമം കാറ്റില്‍ പറത്തിയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ബിജു പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ ശമ്ബളം കൈപ്പറ്റുന്നയാള്‍ സ്വകാര്യ കരാറില്‍ ഏര്‍പ്പെടുകയോ പ്രതിഫലം കൈപ്പറ്റുകയോ ചെയ്യരുതെന്നാണ് ചട്ടം. എന്നാല്‍ സ്വകാര്യ വ്യക്തി നടത്തുന്ന ഗസ്റ്റ് ഹൗസ് കാന്റീനിലെ ഭക്ഷണ വിതരണ ചുമതല ഏറ്റെടുത്തിരിക്കുന്ന ബിജു ഈയിനത്തില്‍ മാസം 20000 രൂപയോളമാണ് കൈപ്പറ്റുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.ഇതിനിടെ വര്‍ഷങ്ങളായി വിവിധ തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗസ്റ്റ് ഹൗസ് ജോലിയില്‍ കയറി പറ്റിയ ബിജുവിന് സ്ഥാപനത്തിന്റെ പൂര്‍ണ്ണ ചുമതല വന്നത്, തല്‍പ്പരകക്ഷികള്‍ക്ക് രജിസ്റ്ററില്‍ ചേര്‍ക്കാതെ മുറികള്‍ താമസത്തിന് കൊടുക്കുകുന്നത് ഉള്‍പ്പെടെയുള്ള മറ്റ് ആരോപണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക