ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുൻപില്‍വെച്ച് ഭർത്താവിനെ പരസ്യമായി അപമാനിക്കുന്നതും ലൈംഗികജീവിതം ചർച്ച ചെയ്യുന്നതും മാനസികപീഡനമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയില്‍നിന്നുള്ള ഇത്തരം ക്രൂരത വിവാഹമോചനത്തിന് കാരണമാണെന്നും കോടതി പറഞ്ഞു. ഭർത്താവിന് വിവാഹമോചനം അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ സുരേഷ് കെയ്ത്, നീന ബൻസല്‍ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
2011-ലാണ് ദമ്ബതിമാർ വിവാഹിതരായത്. എന്നാല്‍, സ്വാഭാവിക ഗർഭധാരണം സാധ്യമായില്ല. ഇതോടെ ദമ്ബതിമാർ ഐ.വി.എഫ്. ചികിത്സയ്ക്ക് വിധേയരായി. പക്ഷേ, രണ്ടുതവണ ഐ.വി.എഫിന് വിധേയമായെങ്കിലും ഗർഭം ധരിക്കാനായില്ല. ഇതോടെയാണ് ദമ്ബതിമാർക്കിടയില്‍ പ്രശ്നങ്ങള്‍ ആംഭിച്ചത്. ഗർഭം ധരിക്കാൻ കഴിയാതിരുന്നതോടെ തനിക്ക് ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭാര്യ അപമാനിച്ചെന്നാണ് ഭർത്താവിന്റെ പരാതി. ഭാര്യയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുൻപില്‍വെച്ച് ഷണ്ഡനാണെന്ന് വിളിച്ച് ഭാര്യ അപമാനിച്ചെന്നും യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇങ്ങനെ വിളിച്ചതെന്നും ഭർത്താവ് ഹർജിയില്‍ പറഞ്ഞിരുന്നു.
അതേസമയം, ഭർത്താവിന്റെ ആരോപണങ്ങള്‍ ഭാര്യ കോടതിയില്‍ നിഷേധിച്ചു. ഭർത്താവില്‍നിന്ന് സ്ത്രീധന പീഡനത്തിനിരയായെന്നും ഇവർ അവകാശപ്പെട്ടു. എന്നാല്‍, ഭാര്യയുടെ ആരോപണങ്ങള്‍ക്കും സ്ത്രീധനപീഡന പരാതിക്കും തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവം നേരിട്ടെന്ന ആരോപണം തെളിയിക്കാനാകുന്ന തെളിവുകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.