റമദാന്‍ മാസത്തില്‍ ഭിക്ഷാടകരുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് തുടരുന്ന പരിശോധനയില്‍ ഒരു പ്രവാസി പിടിയില്‍. സ്ത്രീ വേഷത്തില്‍ ഭിക്ഷാടനം നടത്തിയ പ്രവാസിയെയാണ് കഴിഞ്ഞ ദിവസം സല്‍വ ഏരിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിശോധനയില്‍ ഇയാള്‍ വിസാ നിയമം ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്നയാളാണെന്ന് കണ്ടെത്തി.
തുടര്‍നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. അതേസമയം കഴിഞ്ഞയാഴ്ചയും കുവൈതില്‍ സ്ത്രീ വേഷത്തില്‍ ഭിക്ഷാടനം നടത്തിയ യുവാവിനെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. നിഖാബ് ധരിച്ച് ആളെ തിരിച്ചറിയാത്ത നിലയിലായിരുന്നു ഭിക്ഷാടനം നടത്തിയത്. ഇയാളില്‍ നിന്ന് വന്‍തുകയും പിടിച്ചെടുത്തിരുന്നു.
ഇതിനോടകം 17 പ്രവാസികളെയാണ് ഭിക്ഷാടനം നടത്തിയതിന് അറസ്റ്റ് ചെയ്തതെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വ്യക്തമാക്കി. പള്ളികള്‍, കച്ചവട കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം റമദാന്‍ മാസത്തിന്റെ തുടക്കം മുതല്‍ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണം ശക്തമാണ്.